
ഇടുക്കി: കുമളിയില്‍ സർക്കാർ ഉദ്യോഗസ്ഥന് പണിമുടക്ക് അനുകൂലികളുടെ മർദനം.
ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്. സിപിഎം സിഐടിയു പ്രവർത്തകരാണ് മർദിച്ചതെന്നാണ് ആരോപണം.
മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമാണവുമായി ബന്ധപ്പെട്ട് കുമളിയില്‍ പ്രവർത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു മർദനം. ഈ ഓഫീസിലെ ജീവനക്കാരനാണ് വിഷ്ണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണിമുടക്കിന്റെ ഭാഗമായി ഈ ഓഫീസ് സിപിഎം, സിഐടിയു പ്രവർത്തകർ അടപ്പിച്ചിരുന്നു. ഈ സമയം ജീവനക്കാരെല്ലാം ഓഫീസിന് താഴെയെത്തി. ഈ സമയത്താണ് തർക്കമുണ്ടാകുന്നത്.
ഓഫീസ് അടയ്ക്കണമെന്ന് മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറികൂടിയായ സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. പിന്നാലെ പ്രവർത്തകർ കൂട്ടംകൂടി ജീവനക്കാരനെ മർദിക്കുകയായിരുന്നു.
സംഭവത്തില്‍ ജീവനക്കാരൻ പരാതിപ്പെടാത്തതിനാല്‍ പോലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.