
പത്തനംതിട്ട: തിരുവല്ലയിലെ ഫർണിച്ചർ കടകളില്‍നിന്നും സർക്കാർ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ലക്ഷങ്ങളുടെ ഫർണിച്ചർ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് തിരുവല്ല പോലീസ്. മേയ് 14നായിരുന്നു സംഭവം നടന്നത്.
പെരുംതുരുത്തിയില്‍ പ്രവർത്തിക്കുന്ന എ.കെ ഫർണിച്ചർ, തിരുവല്ല നഗരത്തില്‍ പ്രവർത്തിക്കുന്ന തോപ്പില്‍ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട ഗ്രാമ വികസന കേന്ദ്രം എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് ധരിച്ച് എത്തിയ യുവാവാണ് പറ്റിപ്പ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
ഉച്ചയോടെ കടയില്‍ എത്തിയ യുവാവ് ഗ്രാമവികസന കേന്ദ്രം എൻജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി 1.1 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചറുകള്‍ വാങ്ങി. ഇതിനുശേഷം സമാന തുകക്കുള്ള ചെക്ക് കൈമാറി. കൂടെ ഗ്രാമവികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചു സാധനങ്ങള്‍ മറ്റൊരു കടയില്‍ നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയില്‍നിന്നും പണമായി 50,000 രൂപയും വാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെനിന്നും പോയ യുവാവ് നേരെ എത്തിയത് തിരുവല്ല നഗരത്തിലെ തോപ്പില്‍ ഫർണിച്ചർ മാർട്ടിലേക്ക് ആയിരുന്നു. ഇവിടെയെത്തി ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി ചെക്കും എഗ്രിമെൻറ് പേപ്പറും നല്‍കി സാധന സാമഗ്രികള്‍ പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയി. തുടർന്ന് ഈ സാധനങ്ങള്‍ എ.കെ ഫർണിച്ചർ മാർട്ടില്‍ എത്തിച്ചു. ഇവിടെ എത്തിച്ച സാധനങ്ങള്‍ ഇറക്കിവെച്ചശേഷം സാധനങ്ങള്‍ മുഴുവനായി അടുത്ത ദിവസം കറുകച്ചാലില്‍ താൻ നല്‍കുന്ന മേല്‍വിലാസത്തില്‍ എത്തിച്ചാല്‍ മതിയെന്ന് അറിയിച്ചു.
ഇരുകടകളില്‍നിന്നും വാങ്ങിയ സാധനങ്ങള്‍ തൊട്ടടുത്ത ദിവസം എ.കെ ഫർണിച്ചർ മാർട്ടിന്റെ പിക്കപ് വാനില്‍ കറുകച്ചാലില്‍ എത്തിച്ചു. തുടർന്ന് തിങ്കളാഴ്ച ചെക്കുകള്‍ മാറാൻ ബാങ്കുകളില്‍ എത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായ വിവരം വ്യാപാരികള്‍ അറിഞ്ഞത്. ഇതോടെ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. പ്രതിയെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് എ.കെ ഫർണിച്ചർ മാർട്ട് ഉടമ നടത്തിയ അന്വേഷണത്തില്‍ കറുകച്ചാലിലെ മൊബൈല്‍ ഫോണ്‍ കടയില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എ.കെ ഫർണിച്ചർ മാർട്ട് ഉടമ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയായിരുന്ന കമ്ബം സ്വദേശിനി മലർ എന്ന വനിതാ ഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തി ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ കോട്ടയം പനച്ചിക്കാട് മറ്റത്തില്‍ വീട്ടില്‍ മനു യശോധരൻ (39) ആണ് തിരുവല്ലയിലെ സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചു.
ഡോക്ടറെ കബളിപ്പിച്ച് അരലക്ഷം രൂപ തട്ടിയ കേസില്‍ മനുവിന്റെ കൂട്ടുപ്രതിയായ ഹെവൻ വാലി എസ്റ്റേറ്റില്‍ സാം കോരയും (33) പിടിയിലായിരുന്നു. ഈ കേസില്‍ റിമാൻഡില്‍ പോയ പ്രതി ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് തിരുവല്ലയില്‍ തട്ടിപ്പ് നടത്തിയത്. ചങ്ങനാശ്ശേരിയിലെ പലവ്യഞ്ജന മൊത്തക്കച്ചവട സ്ഥാപനമായ പ്രഭുസ് സ്റ്റോറില്‍ നിന്നും സിവില്‍ സപ്ലൈസ് ഓഫീസർ എന്ന വ്യാജേനെ 50 ചാക്ക് പഞ്ചസാര ഉള്‍പ്പെടെ 3 ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും സമാന തരത്തില്‍ പ്രതി തട്ടിയെടുത്തതായി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി തിരുവല്ല ഡി.വൈ.എസ്.പി എസ്. നന്ദകുമാർ പറഞ്ഞു.