
പറഞ്ഞതൊന്നും നടപ്പാക്കാതെയും, ഇരുട്ടടി പോലെ മറ്റു പലതും ചെയ്യുകയുമായിരുന്നു പിണറായി സര്‍ക്കാര്‍ എന്നാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ശാരീരകമായുള്ളതല്ല, മാനസികമായതാണ്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഇതിനുണ്ടാകില്ല. കാരണം, ജീവനക്കാരുടെ യൂണിയനുകള്‍ വഴിയല്ലാതെ, പ്രതികരിച്ചാല്‍ അത്, സര്‍ക്കാര്‍ വിരുദ്ധതയും, സംസ്ഥാന വിരുദ്ധതയുമായിപ്പോകും. സര്‍ക്കാരിന്റെ ജോലിക്കാര്‍ കൂടിയാണ് ജീവനക്കാര്‍. അപ്പോള്‍, പരാതികളോ, അപവാദങ്ങളോ, വിഷമങ്ങളോ പുറത്തു പറയാന്‍ പാടില്ല. അതുകൊണ്ട് സഹിക്കുകയാണ്.
എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തേതില്‍ നിന്നും കൂടുതല്‍ സജീവമായി എന്നു വേണം മനസ്സിലാക്കാന്‍. കാരണം, ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുകയും പകരം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെയും അധ്യാപകരുടെയും സമര സമിതി നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയതു തന്നെ ഇതിനുദാഹരണമാണ്. പണിമുടക്കിന്റെ ഔദ്യോഗിക നോട്ടീസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറുകയും ചെയ്തു കഴിഞ്ഞു.
ഈ സമരത്തിന്റെ പ്രത്യേകത, സര്‍ക്കാരിന്റെ ഭാഗമായ സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ പണിമുടക്ക് എന്നതാണ്. കേരളത്തിലെ പ്രധാന പ്രതിപക്ഷത്തിനു പോലും തോന്നാത്ത വീര്യം സി.പി.ഐയക്ക് ഉണ്ടായെങ്കില്‍, അഴര്‍കൂടെ ഭാഗമായ ഭരണത്തിന്റെ വിശ്വാസ്യത എത്രയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പറയുന്നതൊന്നും പാലിക്കാത്ത സര്‍ക്കാരാണ് ഇതെന്ന് ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെയാണ് പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി 22ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എല്ലാ ജില്ലകളിലും ജീവനക്കാരുടെ പ്രകടനവും, പണിമുടക്ക് പ്രഖ്യാപന കണ്‍വെന്‍ഷനും നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് കൈമാറിയത്. ആവശ്യങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത/ശമ്പള പരിഷ്‌ക്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക എന്നിവയാണ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ അനുകൂല സംഘടനയ്ക്ക് സമരം ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം ഉള്ളതു കൊണ്ടുമാത്രം കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്ന ആവശ്യം കൂടി അതില്‍ ചേര്‍ത്തു വെച്ചു.
അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും അധ്യാപകരും തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ് തകര്‍ന്നാല്‍ ഇന്നലെകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അപ്രത്യക്ഷ മാകുമെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ കേരളത്തിന്റെ സിവില്‍ സര്‍വീസ് നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടു കൂടി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.പി ഗോപകുമാര്‍ പറയുന്നു. കേന്ദ്രത്തിനെ പഴി പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരേ ആയുധമെടുക്കുന്ന തന്ത്രപരമായ രാഷ്ട്രീയ സമീപനമാണ് സി.പി.ഐ സര്‍വീസ് സംഘടന എടുത്തിരിക്കുന്നത്.