
ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ വരണമെന്ന് വിവാദ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്. അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
ബി ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവനയ്ക്കും വീഡിയോക്കുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് ഇന്ത്യൻ ഇലക്ടറൽ നിയമ പ്രകാരം കുറ്റമാണെന്നാണ് നിരവധി പേർ ചൂണ്ടിക്കാണിക്കുന്നത്. ഇലക്ഷൻ കമ്മീഷണർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഗോപാലകൃഷ്ണനെ വിലക്കാനാകുമെന്നും ഇവർ പറയുന്നു.


