വയസ് 18, 19; വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി മോഷണം; ഒരേ വീട്ടില്‍ കയറിയത് മൂന്ന് തവണ; ഒരു സൂചനയും ആര്‍ക്കും ലഭിച്ചില്ല; ഒടുവിൽ ‘സ്വര്‍ണം’ പണയം വെയ്ക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പിടിയിൽ

Spread the love

തിരുവനന്തപുരം: ഒരേ വീട്ടില്‍ ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിയിലായി.

ഒരേ വീട്ടില്‍ മൂന്ന് തവണ കവ‍ര്‍ച്ച കേള്‍ക്കുമ്ബോള്‍ വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാര്‍ത്ത അതാണ് ചൂണ്ടികാട്ടുന്നത്.
തിരുവനന്തപുരം പാലോടാണ് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ച മോഷണ കേസുകളില്‍ പ്രതികള്‍ ഒടുവില്‍ പിടിയിലായത്.

18 ഉം, 19 ഉം വയസ്സുള്ള യുവാക്കളാണ് മോഷണ കേസില്‍ പിടിയിലായത്.
പാലോട് മത്തായിക്കോണത്തുള്ള സ്മിതയുടെ വീട്ടിലാണ് ആറുമാസത്തിനിടെ മൂന്ന് തവണ മോഷണം നടന്നത്. മൂന്ന് തവണയായി വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത് അൻപതിനായിരം രൂപയും സ്വര്‍ണാഭരണങ്ങളുമാണ്. ഏറ്റവും ഒടുവില്‍ മോഷണം നടന്നത് ഈ ഞായറാഴ്ച ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കിയായിരുന്നു മോഷണം. ആദ്യ രണ്ട് തവണയും പ്രതികളെ കുറിച്ച്‌ ഒരു സൂചനയും ആര്‍ക്കും ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വര്‍ണാഭരണം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ കള്ളന്മാര്‍ വലയിലാകുകയായിരുന്നു.

പരിസരവാസിയായ അഭിലാഷ്, പെരിങ്ങമ്മല സ്വദേശി മിഥുൻ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. മോഷണം നടന്ന വീട്ടിലെ ആളുകളുമായി അഭിലാഷിന് മുൻപരിചയമുണ്ടായിരുന്നു. സ്മിതയുടെ ഭര്‍ത്താവ് ലോറി ഡ്രൈവറാണ്. ഇദ്ദേഹം ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ സ്മിതയും കുട്ടികളും കുടുംബവീട്ടിലേക്ക് പോകും.

ഇക്കാര്യമറിയാവുന്ന അഭിലാഷാണ് മൂന്ന് തവണയും മോഷണം ആസൂത്രണം ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം പ്രതികള്‍ പണംവയ്ക്കാനുള്ള സാധ്യത മനസ്സിലാക്കി സ്വര്‍ണപണയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്.

ഉല്ലാസ യാത്രകള്‍ക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.