
സ്വന്തം ലേഖിക
കൊല്ലം: ചടയമംഗലത്ത് മീന്‍ വില്‍പ്പനയുടെ മറവിൽ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
ചടയമംഗലം പോരേടം സ്വദേശികളായ ഷാന, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂര്‍ കോണം സ്വദേശിനിയായ 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്ന് പവന്‍ വരുന്ന മാലയാണ് ഇരുവരും കവര്‍ന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷയില്‍ മീന്‍ വില്‍പ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീന്‍ വാങ്ങിയിരുന്നത് ഇവരില്‍ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്.
തുടര്‍ന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കില്‍ എത്തിയ പ്രതികള്‍ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തില്‍ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയില്‍ തള്ളിയിട്ട് സ്വര്‍ണ്ണ മാലപൊട്ടിച്ചെടുത്തു ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രിയില്‍ ചികില്‍സയിലാണ്.
പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



