
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കാനൊരുങ്ങി എസ്‌ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
സോണിയാ ഗാന്ധിയുടെ ഒപ്പം പോറ്റി നില്‍ക്കുന്ന ചിത്രത്തില്‍ അടൂർ പ്രകാശും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ. അടൂർ പ്രകാശിന്റെ ഡല്‍ഹി യാത്രയിലും അന്വേഷണം നടത്തും. ഇന്ന് പോറ്റിയെ എസ്‌ഐടി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. അപ്പോള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് വ്യക്തത തേടുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കേസില്‍ തന്നെ ചോദ്യം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും എസ്‌ഐടി നോട്ടീസ് കിട്ടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.




