
സ്വന്തം ലേഖിക
ചൊക്ലി: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം കളവുപോയെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ പൊലീസിനെ ഞെട്ടിച്ച് പരാതിക്കാരി തന്നെ സ്വര്‍ണം കണ്ടെത്തി.
വ്യാഴാഴ്ചയാണ് ചൊക്‌ളി കാഞ്ഞിരത്തിൻ കീഴില്‍ തനിച്ച് താമസിക്കുന്ന സൈനുവിന്റെ 16 പവൻ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും സ്വർണം കണ്ടെത്താനായില്ല.
വീടും നാടും പൊലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത് വന്നത്.
ആശയക്കുഴപ്പത്തിലായെങ്കിലും കേസ് അവസാനിപ്പിച്ച് പൊലീസ് മടങ്ങുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ ചൊക്ലിയില്‍ 70കാരിയുടെ വീട്ടില്‍ നിന്നും മോഷണം പോയെന്ന് കരുതിയ 16 പവൻ സ്വര്‍ണം കട്ടിലിനടിയില്‍ നിന്നും തന്നെ പരാതിക്കാരി കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനായി പാനൂര്‍ പൊലീസ് അന്വേഷണം തുടരവെയാണ് സ്വര്‍ണം കണ്ടെത്തിയത്. സൈനു വീടിനു പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്നു കിടക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം മോഷണം പോയെന്നു കണ്ടെത്തി. എന്നാല്‍ വീട്ടില്‍ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല. എല്ലാം പഴയപടി തന്നെ കിടന്നിരുന്നു. ഇതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിക്കുന്നത്. സൈനുവിന്റെ പരാതിയില്‍ ചൊക്‌ളി പൊലീസ് കേസെടുത്തു. വീട്ടില്‍ വിരലടയാള വിദഗ്ദരടക്കം വന്ന് തെളിവ് ശേഖരിച്ചു.
പക്ഷെ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വര്‍ണം ഇവരാരും ശ്രദ്ധിച്ചില്ല. ശനിയാഴ്‌ച്ച സൈനു കട്ടിലിനടിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചു. പരാതിയില്ലാത്തതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 70 കാരിയായ സൈനുവിന് ഓര്‍മ പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.