ഗോകുലിനെ പോലീസ് സ്റ്റേഷനിൽ കൊന്നു കെട്ടിതൂക്കിയതോ? ഷർട്ടിൽ തൂങ്ങി മരിക്കുമോ എന്നും കുടുംബം ചോദിക്കുന്നു:പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്; നെല്ലാറച്ചാല്‍ ഒഴലക്കൊല്ലി പുതിയപാടി ഉന്നതിക്കാരുടെ ദുഃഖം ആര് കാണാൻ

Spread the love

അമ്പലവയല്‍: ഗോകുലിനെ കൈയില്‍ക്കിട്ടിയാല്‍ പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി നെല്ലാറച്ചാല്‍ ഒഴലക്കൊല്ലി പുതിയപാടി ഉന്നതിക്കാർ.
ഗോകുലിനെയും പെണ്‍കുട്ടിയെയും കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ഉന്നതിയിലുള്ളവരുടെ ആരോപണം. കല്പറ്റ പോലീസാണോ അമ്പലവയല്‍ പോലീസാണോ വന്നതെന്നറിയില്ലെന്നും കൈയില്‍ക്കിട്ടിയാല്‍ വെറുതേ വിടില്ലെന്നും പുറംലോകം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും ഉന്നതിയിലെ ബിന്ദു പറഞ്ഞു.

ഇരുവരും പോലീസ് കസ്റ്റഡിയിലായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍മാത്രമാണ് പോലീസ് കൃത്യമായി വിവരമറിയിച്ചതെന്നും ഗോകുലിന്റെ ബന്ധുക്കളെ വിവരമറിയിക്കുന്ന കാര്യത്തില്‍പ്പോലും പോലീസിന് വീഴ്ചപറ്റിയെന്നും നാരായണിയും പറഞ്ഞു. നേരത്തേതന്നെ വിവരമറിയിച്ചിരുന്നെങ്കില്‍ തങ്ങളെത്തുമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയുണ്ടാവില്ലായിരുന്നെന്നും ഉന്നതിയിലുള്ളവർ പറഞ്ഞു.

വീട്ടിലിരിക്കുന്ന സമയത്താണ് പോലീസെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയാനാണ് എത്തിയതെന്ന് കരുതിയതെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് ബന്ധുവായ കണ്ണനും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് അകാരണമായി ഫോണുകള്‍ പിടിച്ചുകൊണ്ടുപോയെന്ന് ഉന്നതിയിലെ സന്ധ്യ പറഞ്ഞു. എന്തിനാണ് ഫോണ്‍ കൊണ്ടുപോയതെന്ന് അറിയില്ലെന്നും പിറ്റേദിവസം കല്പറ്റ സ്റ്റേഷനില്‍ പോയിട്ടാണ് ഫോണ്‍ തിരികെവാങ്ങിയതെന്നും ഗോകുലിന്റെ സുഹൃത്ത് സന്ദീപ് പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം ഗോകുലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഉന്നതിയിലുള്ളവർ പോലീസിനുനേരേ ആരോപണങ്ങളുന്നയിച്ചത്.

ഷർട്ടില്‍ എങ്ങനെ തൂങ്ങിമരിക്കും?
പോലീസ് കസ്റ്റഡിയിലുള്ള ഗോകുല്‍, ധരിച്ചിരുന്ന ഷർട്ടില്‍ തൂങ്ങിമരിച്ചുവെന്നു പറയുന്നതിലുള്ള വിശ്വാസ്യതക്കുറവും ഉന്നതിയിലുള്ളവർ പങ്കുവെച്ചു. ഷർട്ടില്‍ എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്ന് ബിന്ദു ആശങ്കയോടെ ചോദിച്ചു. ‘

ചെക്കനല്ലേ അധികം പ്രായമൊന്നുമില്ലല്ലോ, ചെറിയൊരു ഷർട്ടില്‍ എങ്ങനെയാണ് തൂങ്ങിമരിക്കുക’. ഉന്നതിയിലുള്ളവർ സംശയം ആവർത്തിച്ചുകൊണ്ടിരുന്നു.’ ഗോകുലിനെ കാണാതായി, പിന്നെ എന്തൊക്കെ സംഭവിച്ചുവെന്നറിയില്ല. ഞങ്ങളുടെ കുട്ടി പോയി. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥയുണ്ടാവരുത്. ഗോകുലിന് നീതികിട്ടണം’- ഉന്നതിയിലുള്ളവർ ഒന്നടങ്കം പറഞ്ഞു. അതിനായി പോരാടുമെന്നും പ്രഖ്യാപിച്ചാണ് അവർ ഗോകുലിന്റെ സംസ്കാര ചടങ്ങുകളിലേക്ക് കടന്നത്.