
ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അപകടത്തില്‍ 25 പേർ മരിച്ചെന്നും പരിക്കേറ്റ ആറു പേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാല്‍ ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.




