
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പരസഹായമില്ലാതെ എന്ന് പൊലീസ്. ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ല എന്നാണ് കണ്ടെത്തല്‍.സെല്ലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ജയിലിനു പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങള്‍ ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് പറയുന്നു. വിശദമായ മൊഴി രേഖപ്പെടുത്താൻ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി.
അതേസമയം സെല്ല് തകർത്തതിന് ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. ഗോവിന്ദച്ചാമി ജയില്‍ ചാടുന്നത് നാല് സഹതടവുകാർക്ക് അറിയാമെന്നും കണ്ടെത്തി. ഗോവിന്ദച്ചാമിയെ കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.
വിയ്യൂർ ജയിലിലെ സെല്ലില്‍ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തില്‍ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലില്‍ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group