
സ്വന്തം ലേഖകൻ
ന്യൂഡൽഹി : മരണമടഞ്ഞ ഗുണഭോക്താക്കള്‍ക്കു പെന്‍ഷന്‍ നല്‍കാനായി ദേശീയ ഗ്രാമ വികസന മന്ത്രാലയം രണ്ടു കോടി രൂപ ചെലവിട്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗുണഭോക്താവ് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഇതിനു കാരണമായതെന്ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (എന്‍എസ്‌എപി) പദ്ധതി അനുസരിച്ച് പെന്‍ഷന്‍ നല്‍കുന്നവരിലാണ് മരിച്ചവരും കടന്നുകൂടിയത്. 26 സംസ്ഥാനങ്ങളിലെ 2103 ഗുണഭോക്താക്കളാണ് ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് സിഎജി ചൂണ്ടിക്കാട്ടി.എന്‍എസ്‌എപി പദ്ധതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ഗുണഭോക്താവ് മരിക്കുകയോ മറ്റിടത്തേക്കു കുടിയേറുകയോ ബിപിഎല്‍ വിഭാഗത്തില്‍നിന്നു പുറത്താവുകയോ ചെയ്താല്‍ പെന്‍ഷന്‍ നല്‍കുന്നതു നിര്‍ത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളുടെ മരണ വിവരം അധികൃതരെ അറിയിക്കേണ്ടത്. ഇതില്‍ വന്ന വീഴ്ചയാണ് മരിച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ കാരണമായതെന്ന് സിഎജി പറഞ്ഞു.കേരളം, അരുണാചല്‍ പ്രദേശ്, അസം, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, സിക്കിം, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ തുടങ്ങിയവിടങ്ങളിലാണ് മരിച്ചവര്‍ പെന്‍ഷന്‍ പട്ടികയില്‍ തുടര്‍ന്നത്.