മമ്മാ…ഞാനിവിടെ നല്ലകുട്ടിയായിരിക്കും, നമുക്ക് സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം’; ഒൻപത്കാരിയായ യുക്രെയ്ന്‍ പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് എഴുതിയ വൈകാരികമായ കത്ത് പങ്കുവെച്ച് യുക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ്
സ്വന്തം ലേഖിക
കീവ് :റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒൻപത്കാരിയായ യുക്രെയ്ന്‍ പെണ്‍കുട്ടി എഴുതിയ വൈകാരികമായ കത്ത് പങ്കുവെച്ച് യുക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ്.ഒരു നല്ല മകളാകാന്‍ താന്‍ എപ്പോഴും ശ്രമിക്കുമെന്നും നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്നും അമ്മയോട് കത്തിലൂടെ അറിയിക്കുകയാണ് മകള്‍. ട്വിറ്ററിലാണ് ആന്റണ്‍ ഗെരാഷ്‌ഗോ കത്ത് പങ്കുവെച്ചത്.
കത്തിന്റ പൂര്‍ണരൂപം ഇങ്ങനെയാണ്-
‘മമ്മാ…
മാര്‍ച്ച് 8ന് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ഈ കത്ത്. ഏറ്റവും നല്ല ഒൻപത് വര്‍ഷകാലം എനിക്ക് സമ്മാനിച്ചതിന് നന്ദി. എന്റെ കുട്ടികാലത്തിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച അമ്മ നിങ്ങളാണ്. എന്റെ ഓര്‍മ്മയില്‍ നിങ്ങള്‍ എപ്പോഴും ഉണ്ടാവും. സ്വര്‍ഗത്തില്‍ നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെവെച്ച് നമുക്ക് കണ്ടുമുട്ടാം. സ്വര്‍ഗത്തില്‍ എത്താനും നല്ലകുട്ടിയാവാനും ഞാന്‍ ശ്രമിക്കും.’ കത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രെയിനിലേക്ക് അധിനിവേശം ആരംഭിച്ചത്. ഇതിനകം നൂറുകണത്തിന് പൗരന്മാരും കുട്ടികളും സൈനികരും റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ഉണ്ടായി.
അതിനിടെ റഷ്യന്‍ സൈനികരുടെ ലൈംഗികാതിക്രമം തടയാന്‍ യുക്രെയ്ന്‍ സ്ത്രീകളും പെണ്‍കുട്ടികളും മുടി മുറിച്ചുകളയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
കീവിന് അന്‍പതുമൈല്‍ അകലെ ഐവാന്‍ കീവിലാണ് റഷ്യന്‍ സൈനികരുടെ ലൈംഗിക അതിക്രമത്തില്‍ നിന്നും രക്ഷനേടാന്‍ പെണ്‍ക്കുട്ടികള്‍ മുടിമുറിച്ചുകളഞ്ഞതായി മേയര്‍ വ്യക്തമാക്കിയത്.
ഭര്‍ത്താവിനെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം നാലുവയസ്സുള്ള മകന്റെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്യപ്പെട്ട ഹീനമായ സംഭവങ്ങളും യുദ്ധരംഗത്ത് നടക്കുന്നുണ്ടെന്ന് മേയര്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ റഷ്യന്‍സൈനികര്‍ പത്തുവയസ്സുള്ള പെണ്‍കുട്ടികളെ കൂടി ബലാല്‍സംഗം ചെയ്തതായി യുക്രെയിന്‍ എംപി ലെസിയ വാസിലെന്‍ക് ആരോപിച്ചിരുന്നു.