
കോട്ടയം: ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികൾ എത്താറുണ്ട്.
ഭാഷകൊണ്ടും സംസ്കാരംകൊണ്ടും ഭക്ഷണ വൈവിധ്യകൊണ്ടും ഇന്ത്യൻ സംസ്ഥാനങ്ങള്‍ സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളും ജീവിത രീതികളുമാണ്. അതിനാല്‍ തന്നെ ഇന്ത്യൻ ജീവിതങ്ങള്‍ കണ്ടറിയാനും ഇവിടുത്തെ കാഴ്ചകള്‍ കാണാനുമായി ആയിരക്കണക്കിന് വിദേശ സഞ്ചാരികളാണ് എത്തുന്നത്.
സമീപകാലത്തായി വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത്. ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള നഗരങ്ങള്‍ അല്ലെങ്കില്‍ പ്രദേശങ്ങള്‍ തേടിയാണ് വിദേശ വിനോദസഞ്ചാരികള്‍ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമ്മാനിക്കാൻ സാധിക്കാത്ത കാഴ്ചാനുഭവങ്ങളും കാലാവസ്ഥയും നഗര – ഗ്രാമീണ ജീവിതവും സമന്വയിപ്പിക്കുന്ന അനുഭവം നേരില്‍ അറിയാനാകുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ കേരളത്തിലെത്തുന്ന വ്ലോഗർമാരുടെ എണ്ണം വർധിക്കുകയാണ്.
കൊച്ചി, ഫോർട്ടുകൊച്ചി, വർക്കല, മൂന്നാർ, ആലപ്പുഴ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദേശ വ്ലോഗർമാർ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കാത്ത അനുഭവങ്ങളും കേരളത്തിൻ്റെ വ്യത്യസ്തതയും ജനങ്ങളുടെ സ്നേഹവും പെരുമാറ്റവും എല്ലാ വ്ലോഗർമാരും പങ്കുവെക്കുകയും അവ വൈറലാകുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇൻസ്റ്റഗ്രാമില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പതിവിന് വിപരീതമായി മലയാളികള്‍ ഈ ജർമൻ വ്ലോഗറോട് ക്ഷമാപണവും നടത്തുന്നുണ്ട് എന്നറിയുമ്ബോഴാണ് സംഭവത്തിൻ്റെ തീവ്രത വ്യക്തമാകുന്നത്.
ലോകമെമ്ബാടുമുള്ള മലയാളികളുടെ അഭിമാനത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ജർമനിയില്‍ നിന്ന് എത്തിയ അലക്സാണ്ടർ വെല്‍ഡർ എന്ന വ്ലോഗറുടെ കേരളത്തിലെ യാത്രാ അനുഭവം. കാഴ്ചകളുടെ പറുദീസയായ മൂന്നാറിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായുള്ള വിവരങ്ങളാണ് ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന അടിക്കുറിപ്പോടെ അലക്സാണ്ടർ പങ്കുവെക്കുന്നത്.
ബുക്ക് ചെയ്തിരിക്കുന്ന മൂന്നാർ ബസ് തേടി കോട്ടയം ചങ്ങനാശേരിയിലെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് അലക്സാണ്ടർ ആദ്യം പങ്കുവെക്കുന്നത്. സ്റ്റേഷനിലെ ഓഫീസില്‍ എത്തി മൂന്നാറിലേക്കുള്ള ബസിൻ്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് അന്വേഷിക്കുന്നുണ്ട്.
മൂന്നാറിലേക്കുള്ള ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇവിടെ നിന്ന് ബസ് ഉണ്ടോയെന്നും ചോദിക്കുന്നുണ്ട്. ‘ഇല്ല’ എന്ന മറുപടിയാണ് അലക്സിന് അവിടെ നിന്നും ലഭിച്ചത്.
താൻ ഒരു റെഡ് ബസ് ഓണ്‍ലൈനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും എന്നാല്‍ പിക്കപ്പ് ലൊക്കേഷനും കാണിക്കുന്നില്ലെന്നും കോണ്‍ടാക്‌ട് നമ്പറിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും അത് വർക്കിങ് അല്ലെന്നും അലക്സ് വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്നാർ ബസ് എവിടെ നിന്ന് ലഭിക്കുമെന്നറിയാൻ റോഡിലേക്ക് തിരക്കിട്ട് നടക്കുന്ന അലക്സാണ്ടർ പലരോടും സഹായം അഭ്യർഥിക്കുന്നുണ്ട്. എല്ലാവരും സഹായത്തിനായി മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്. ഒരു ഫുട്പാത്തിലൂടെ നടന്ന് ഒരു ബസ് സ്റ്റോപ്പില്‍ എത്തുകയും ചെയ്തു. ഇതിനിടെ ഒരാള്‍ കൃത്യമായ ബസ് സ്റ്റോപ്പ് ഏതാണെന്ന് ഒപ്പം ചെന്ന് കാണിച്ചു നല്‍കുകയും ചെയ്തു.
ഇവിടെ നില്‍ക്കുന്നതിനിടെ ഒരു കോട്ടയം ബസ് ഇവിടെ വന്ന് നിന്നു. മലയാളത്തിലാണ് ബോർഡില്‍ വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. ഇത് കാര്യങ്ങള്‍ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വളരെ സൗഹാർദത്തോടെ അലക്സ് പറഞ്ഞു. ഇതിനിടെ ബുക്ക് ചെയ്തിരുന്ന മൂന്നാർ ബസ് സ്റ്റോപ്പില്‍ എത്തുകയും ബസിലേക്ക് കയറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
എന്നാല്‍ ഒരു വാക്കില്‍ പോലും തനിക്കുണ്ടായ ബുദ്ധിമുട്ടില്‍ കേരളത്തെ കുറ്റപ്പെടുത്താൻ അലക്സ് തയാറായില്ല. കേരളത്തിലെ ആളുകള്‍ നല്ല സൗഹാർദ്ദമുള്ളവരാണെന്നും സഹായമനസ്ഥിതി ഉള്ളവരാണെന്നുമാണ് ഈ ജർമൻ യുവാവ് പറഞ്ഞത്.
ഒരു വിദേശ ടൂറിസ്റ്റ് ഏതാനം നിമിഷങ്ങള്‍ക്കൊണ്ട് താൻ നേരിട്ട ബുദ്ധിമുട്ട് പച്ചയ്ക്ക് കാണിച്ചിട്ടും ഒരിക്കല്‍ പോലും കേരളത്തെ കുറ്റപ്പെടുത്തിയില്ല എന്നതാണ് മലയാളികളെ ഞെട്ടിച്ചത്.
കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ സമീപത്തെ റോഡിനോട് ചേർന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ മലയാളികളെ വേദനിപ്പിച്ചെന്ന് സംശയമില്ലാതെ പറയാം. ഇതോടെയാണ് മലയാളികള്‍ അലക്സിൻ്റെ വീഡിയോയ്ക്ക് കമൻ്റായി ക്ഷമാപണം നടത്തിയത്.
മാലിന്യം കണ്ടപ്പോള്‍ നോർത്ത് ഇന്ത്യ ആണെന്നാണ് കരുതിയതെന്നും വീഡിയോ മുഴുവൻ കണ്ടതോടെയാണ് ചങ്ങനാശേരിയാണ് സ്ഥലമെന്നും മനസ്സിലായതെന്ന് ചിലർ പറഞ്ഞു. ജർമൻ വ്ലോഗറുടെ അനുഭവം ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും കാണണമെന്നും പലരും അഭിപ്രായപ്പെട്ടു.
വളരെ നേരം കൊണ്ട് അതിവേഗം വൈറലായ ജർമൻ വ്ലോഗറുടെ അനുഭവം വൈകാതെ ടൂറിസം മന്ത്രിയും ഗതാഗതമന്ത്രിയും കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടട്ടെ എന്ന് പലരും പറയുകയും ചെയ്തു.



