
രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടം; കൊച്ചിയില്‍ ഒരുങ്ങുന്നത് വലിയ സംവിധാനങ്ങള്‍; എറണാകുളം ജനറൽ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ സംവിധാനം സജ്ജമാകുന്നു
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ അടുത്തയാഴ്ച തന്നെ ഒരുങ്ങും.
ഒരു ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആ ചരിത്രനേട്ടം സംസ്ഥാന ആരോഗ്യ വകുപ്പ് കൈവരിച്ചിരിക്കുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ലഭിച്ചു. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.
വെന്‍റിലേറ്റര്‍, അള്‍ട്രാസൗണ്ട് മെഷീന്‍, ഡയലിസിസിസ് മെഷീന്‍, ഡെഫിബ്‌റില്ലേറ്റര്‍, അനസ്‌തേഷ്യ മെഷീന്‍, വീഡിയോ ലാറിംഗോസ്‌കോപ്പ്, 3ഡി ലാപ്രോസ്‌കോപ്പ്, ഒ.ടി. ടേബിള്‍, ക്യാമറ ഹെഡ്, സ്‌പോട്ട് ലൈറ്റ്, ഹാര്‍മോണിക് മെഷീന്‍, കോട്ടറി മെഷീന്‍, ഐസിയു കോട്ട് മോഡല്‍ സി തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഒക്ടോബര്‍ ആദ്യവാരം തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലൊരുക്കിയിട്ടുള്ള സംവിധാനത്തില്‍ ശസ്ത്രക്രിയ ആരംഭിക്കുമെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചിട്ടുള്ളത്. അത്യാധുനിക സജ്ജീകരണങ്ങൾ ഉള്‍പ്പെടുന്ന സംവിധാനത്തിനായി 50 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയ്ക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നല്‍കുന്നത്.