
ന്യൂഡൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിമാറി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം പങ്കുവെച്ചത്.
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കുകൾ പ്രകാരമാണ് രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇതുവരെ ഇന്ത്യ അഞ്ചാമത് ആയിരുന്നു.
ഐഎംഎഫിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി യുഎസ് ഡോളറായി ഉയർന്നിട്ടുണ്ട്. ജപ്പാന്റെ ജിഡിപി 4.186 ലക്ഷം കോടി ഡോളറാണ്. രണ്ടു രാജ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ചൈനയുടേതു 19.23 ലക്ഷംകോടി ഡോളറും ഒന്നാം സ്ഥാനത്തുള്ള യുഎസിന്റേതു 30.51 ലക്ഷംകോടി ഡോളറുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 2.5 ശതമാനം മാത്രം പ്രതീക്ഷിക്കുന്നത്.
ഗവേണിങ് കൗൺസിൽ യോഗത്തിന്റെ ഭാഗമായി നിതി ആയോഗ് അവതരിപ്പിച്ച ‘വികസിത് ഭാരത്@2047’ നയരേഖ പ്രകാരം, കഴിഞ്ഞ ഒരുദശകത്തിനിടെ ലോകത്തെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലൊന്നായി രാജ്യം ഉയർന്നുവെന്നും പറയുന്നു.