പാചകവാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ നീക്കം; 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് ശ്രമം

Spread the love

പാചകവാതക ക്ഷാമം തുടരുന്നതിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ നീക്കവുമായി ഓയില്‍ കമ്പനികൾ. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത തവണ സിലിണ്ടര്‍ ലഭിക്കുമ്പോള്‍ 10 കിലോയുടേതാണ് ലഭിക്കുക.

video
play-sharp-fill

അതേസമയം പൂര പ്രദര്‍ശന ഉദ്ഘാടനത്തില്‍ പാചകവാതക പ്രതിസന്ധിയെ കുറിച്ച് തര്‍ക്കിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉദ്ഘാടന ചടങ്ങില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി അവസാനിക്കാന്‍ പ്രാര്‍ഥനയര്‍പ്പിച്ച് പ്രസംഗം അവസാനിപ്പിച്ച കേന്ദ്രമന്ത്രിയോട് സാധാരണക്കാര്‍ നേരിടുന്ന പാചകവാതക പ്രതിസന്ധികള്‍ക്ക് പരിഹാരം വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ക്ഷേത്രങ്ങളിലെ അന്നദാനങ്ങള്‍ക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ് ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി മൂലം തൃപയാര്‍ ക്ഷേത്രത്തിലെ ചില അന്നദാനം മുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ സുരേഷ് ഗോപി വീണ്ടും മൈക്ക് കൈയ്യിലെടുത്ത് പ്രതികരിച്ചു.പരിപാവനമായൊരു സന്ദര്‍ഭത്തെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം.