
ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിഭവങ്ങള്‍ക്ക് വില കൂട്ടി ഹോട്ടലുകള്‍.
10-20 രൂപ വരെയാണ് വിവിധ വിഭവങ്ങള്‍ക്ക് വില കൂട്ടിയത്. ജില്ലയില്‍ ചെറുതും വലുതുമായ 1200ഓളം ഹോട്ടലുകളാണ് ഇതുവരെ പൂട്ടിയത്. ശേഷിക്കുന്ന ഹോട്ടലുകള്‍ പൂർണമായും വിറകടുപ്പില്‍ പ്രവർത്തിക്കുന്നതാണ്.
നിലവില്‍ ചായ, കാപ്പി, ചെറുകടികള്‍ എന്നിവയ്ക്ക് വില കൂട്ടിയിട്ടില്ല. ബിരിയാണി, അല്‍ഫാം, ചിക്കൻ, ബീഫ്, മട്ടണ്‍ വിഭവങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂട്ടിയത്. ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നതാണ് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടകളുടെ വ്യത്യാസമനുസരിച്ച് വിലയില്‍ മാറ്റം വരും. പല കടകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂർണമായും നിറുത്തി. ചില കടകളില്‍ ഊണ് ലഭിക്കുന്നുണ്ടെങ്കിലും വലിയ തിരക്കാണ്. പ്രതിസന്ധി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും അടച്ച കടകള്‍ക്കൊന്നും ഇതുവരെയും വാണിജ്യ സിലിണ്ടർ കിട്ടിത്തുടങ്ങിയിട്ടില്ല.
പാചകവാതകം ക്ഷാമം പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടയടച്ച് പ്രതിഷേധിക്കും.
ഹോട്ടലുകള അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് മുന്നോടിയായി ഇന്ന് എറണാകുളം പനമ്പള്ളി നഗറിലെ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാർച്ച് നടത്തും



