ഗരീബ് രഥ് നിർത്തലാക്കുന്നു ; ഓർമ്മയാകുന്നത് പാവപ്പെട്ടവന്റെ എസി ക്ലാസ്സ് യാത്ര

ഗരീബ് രഥ് നിർത്തലാക്കുന്നു ; ഓർമ്മയാകുന്നത് പാവപ്പെട്ടവന്റെ എസി ക്ലാസ്സ് യാത്ര

സ്വന്തം ലേഖകൻ

ന്യൂഡെൽഹി: പാവപ്പെട്ടവന്റെ എസി ട്രെയിൻ എന്നറിയപ്പെടുന്ന ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത് നിർത്തിവെക്കാൻ റെയിൽവേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ തന്നെ നിർത്താൻ സർക്കാർ ഒരുങ്ങുന്നത്.

2006-ൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരിക്കുമ്പോഴാണ് ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഗരീബ് രഥ് സർവീസുകൾ ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിൻ വാഗ്ദാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ട്രെയിനുകൾ നിർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരൻ എസി യാത്ര നടത്തുന്ന ഗരീബ് രഥ് ട്രെയിനുകൾ നിർത്താനുള്ള സർക്കാർ തീരുമാനം അനുചിതമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിലവിൽ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.

ഗരീബ് രഥ് ട്രെയിനുകൾ ഒന്നുകിൽ ഘട്ടം ഘട്ടമായി പൂർണമായും നിർത്തലാക്കും അല്ലങ്കിൽ ഇവയെ മെയിലുകളോ എക്‌സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. കത്‌ഗോദമിൽ നിന്ന് ജമ്മുവിലേക്കും കാൺപൂരിലേക്കുമുള്ള ഗരീബ് രഥ് സർവീസുകൾ ഇതിനോടകം തന്നെ റെയിൽവെ എക്‌സ്പ്രസ് സർവീസുകളാക്കി മാറ്റിക്കഴിഞ്ഞു.

ഇടത്തരം-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ആകർഷകമായിരുന്നു ഗരീബ് രഥ് ട്രെയിനുകൾ. ഡെൽഹിയിൽ നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിൻ ടിക്കറ്റിന് 1050 രൂപയാണെങ്കിൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് ഇത് 1600 രൂപ വരെയാണ്.