കമ്പത്തെ കഞ്ചാവ് രാജാവ് പൊലീസ് പിടിയിൽ: കഞ്ചാവിന് കാവൽ  വൻ ഗുണ്ടാപ്പട: സംഘത്തിൽ സ്ത്രീകളും കുട്ടികളും ; കാവൽ നിന്നത് റോഡ് വീലർ നായ്ക്കൾ

കമ്പത്തെ കഞ്ചാവ് രാജാവ് പൊലീസ് പിടിയിൽ: കഞ്ചാവിന് കാവൽ വൻ ഗുണ്ടാപ്പട: സംഘത്തിൽ സ്ത്രീകളും കുട്ടികളും ; കാവൽ നിന്നത് റോഡ് വീലർ നായ്ക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: കമ്പത്തെ കഞ്ചാവ് രാജാവിനെ രണ്ട് കിലോ കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡും – ആന്റീ നർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് പിടികൂടി. കമ്പം ഉത്തമപുരം കറുത്തകണ്ണതേവർ മകൻ ശിങ്കരാജിനെ (പാണ്ഡ്യൻ – 63) യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാൽപ്പത് വർഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാൾ ആദ്യമായാണ് കേരള പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കമ്പത്തു നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ശിങ്കരാജ്.

ഇയാളുടെ നേതൃത്വത്തിൽ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽക്കുന്നത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള വൻ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ്. ഈ സംഘത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ നിര തന്നെ ഉൾപ്പെട്ടിട്ടുണ്ട്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ അകമ്പടിയിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ജില്ലയിലെ അടുത്ത അനുയായിക്ക് കഞ്ചാവ് നൽകാൻ ശിങ്ക രാജ് നേരിട്ട് എത്തുമെന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തിൽ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ ഈസ്റ്റ് എസ്.എച്ച് ഒ ജി.ബിനു , എസ് ഐ മഹേഷ് കുമാർ , കുറവിലങ്ങാട് എസ് ഐ ടി.ആർ ദിപു , ആന്റി ഗുണ്ട സ്ക്വാഡ് എസ് ഐ ടി.എസ് റെനീഷ് , അംഗങ്ങളായ എ.എസ്.ഐ ഐ.സജികുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ് , ലഹരി വിരുദ്ധ സ്ക്വാഡിലെ എ.എസ്.ഐ നൗഷാദ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.വി മനോജ് ,സി.പി.ഒ റിച്ചാർഡ് , ഈസ്റ്റ് പൊലീസിലെ എസ്.സി.പി.ഒ ജോർജ് വി.ജോൺ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ട രണ്ട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഒറീസ , ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ഉത്തമപുരത്തെ കോളനികളിലാണ് പ്രതിയും സംഘവും ഒളിപ്പിക്കുന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളുടെ മുറിയിൽ ഭൂമിക്കടിയിൽ അറയുണ്ടാക്കിയാണ് ഈ മാഫിയ സംഘം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈ മുറികളിൽ ഭീമാകാരന്മാരായ വൻ നായ്ക്കളുടെ കാവലിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിന് ശിങ്കരാജ് ഒരിക്കലും നേരിട്ട് എത്തിയിരുന്നില്ല. അത്ര അടുപ്പമുള്ളവരുമായി മാത്രമാണ് ഇയാൾ നേരിട്ട് എത്തിയിരുന്നത്.
മലയാളികളാണ് ഏറ്റവും കൂടുതൽ കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മലയാളികൾക്ക് കഞ്ചാവ് കൊടുത്ത് മടുത്തു എന്നാണ് ഒരു അനുയായിയോട് പറഞ്ഞത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ച് ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്നവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മാഫിയ സംഘത്തെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ശിങ്കരാജിനെ പിടികൂടിയതോടെ കേരളത്തിലെ കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യാനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group