
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം.
കഴിഞ്ഞ ദിവസം ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് തിരിഞ്ഞത്. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേഷ്കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കും ബിജെപി നേതാവ് ശ്രീലേഖ കാര്യങ്ങള്‍ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
വീണയും ശ്രീലേഖയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാല്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടില്‍ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്നം നിലനില്‍ക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തില്‍ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതില്‍ മുന്നണിയില്‍ സിപിഐയ്ക്ക് ഉള്‍പ്പെടെ എതിര്‍പ്പുണ്ട്.



