
അമ്പലപ്പുഴയിൽ സിപിഐഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. മുമ്പുള്ളതിനേക്കാൾ ഭൂരിപക്ഷം കിട്ടും. 139 സീറ്റ് തോറ്റാലും സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയെന്നും ജി സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന് മരണവെപ്രാളമാണെന്നും പിടിച്ചു കെട്ടാൻ നേതാക്കൾ തന്റെ പുറകെ നടക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നാമൂഴമില്ലെന്ന് സിപിഐഎം സ്വയം പ്രഖ്യാപിച്ചെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം എൽഡിഎഫ് ബുക്ക് ചെയ്ത മതിലിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ പോസ്റ്റർ പതിച്ചു. പിന്നാലെ പോസ്റ്ററുകൾക്ക് മേൽ എച്ച് സലാമിന്റെ പോസ്റ്ററുകൾ എൽഡിഎഫ് പതിപ്പിച്ചു. സിപിഐഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്ന വിഡിയോ ജി സുധാകരൻ പങ്ക് വെച്ചു. താൻ മുൻപ് ജോലി വാങ്ങികൊടുത്തയാളാണ് പോസ്റ്റർ കീറിയതെന്നാണ് ജി സുധാകരന്റെ പ്രതികരണം. പോസ്റ്റർ ഒട്ടിച്ച സിപിഐഎം പ്രവർത്തകരുടെ പേരുകൾ സഹിതമാണ് വീഡിയോ പുറത്ത് വിട്ടത്.


