
ജി 20 ഷെർപ്പാ മീറ്റിങ്ങ്; കൃത്യമായും, സുരക്ഷിതമായും സംഘടിപ്പിച്ചു; രാജ്യാന്തര തലത്തിൽ അഭിനന്ദനം ഏറ്റുവാങ്ങി കോട്ടയം ജില്ലാ പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മൂന്ന് ദിവസം നീണ്ട് നിന്ന ജി 20 ഷെർപ്പാ മീറ്റിംഗ് അവസാനിക്കുമ്പോൾ രാജ്യാന്തര തലത്തിൽ അഭിനന്ദനമേറ്റുവാങ്ങുകയാണ് കോട്ടയം ജില്ലാ പോലീസ്. കേരളത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്നതരത്തിലുള്ള സാംസ്കാരിക-കലാപരിപാടികളാണ് അധികൃതർ പ്രതിനിധികൾക്കായി കുമരകത്ത് ഒരുക്കിയിരുന്നത്, ഇവയെല്ലാം യാതൊരു വീഴ്ചയുമില്ലാതെ കൃത്യമായും, സുരക്ഷിതമായും സംഘടിപ്പിക്കുന്നതിൻ ജില്ലാ പോലീസിനു സാധിച്ചു.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നുനിന്ന സുരക്ഷാ ക്രമീകരണങ്ങളാണ് കുമരകത്ത് ജില്ലാ പോലീസ് ഒരുക്കിയിരുന്നത്, അടിമുടി മാറിയ ഒരു പോലീസ് സംവിധാനമാണ് ഇവിടെ കാണാവാൻ സാധിച്ചത്. കേരള പോലീസിന്റെ തനത് യൂണിഫോമിൽ നിന്നും മാറി സഫാരി സ്യൂട്ട് അണിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥരെ വിവിഐപി ഡ്യൂട്ടിക്കായി റിസോർട്ടുകളിൽ നിയോഗിച്ചിരുന്നത്. കൂടാതെ സമയോചിതമായ പെരുമാറ്റരീതികളും വിവിഐപി ഡ്യൂട്ടിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് പറയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി 20 ഷെർപ്പ മീറ്റിംഗിന്റെ കാലയളവിലുടനീളം ഒരുക്കിയ സുരക്ഷാക്രമീകരണങ്ങളെയും , സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും എല്ലാ രാജ്യാന്തര പ്രതിനിധികളും പ്രത്യേകം അഭിനന്ദിച്ചു. ജി 20 യിലെ ചൈനയുടെ പ്രതിനിധികള്‍ പോലീസിന്റെ എല്ലാ സഹകരണത്തിനും നന്ദി അറിയിക്കുകയും , പോലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തിൻ “ഹാറ്റ്സ് ഓഫ് ” അറിയിക്കുകയും ചെയ്തു , മറ്റൊരു രാജ്യമായ റഷ്യയിലെ പ്രതിനിധികൾ മീറ്റിംഗ് കാലയളവിലുടനീളം തങ്ങളുടെ സുരക്ഷയും സുരക്ഷിതവുമായ യാത്രയ്ക്കും സഹായിച്ച ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.
കൂടാതെ മൗറീഷ്യസിലെ ഷെർപ്പ പ്രതിനിധി അദ്ദേഹത്തിന് നൽകിയ സുരക്ഷയ്ക്കും, അതിനായി പോലീസ് ഉദ്യോഗസ്ഥർ കാണിച്ച പ്രതിബദ്ധതയ്ക്കും, അർപ്പണബോധത്തിനും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
ജി 20 മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്നുമാസത്തോളം നീണ്ടുനിന്ന രാജ്യാന്തര തലത്തിലുള്ള പ്രത്യേക പരിശീലനങ്ങളും ,നിർദേശങ്ങളും തെരെഞ്ഞെടുക്കപ്പെട്ട ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും ജി 20 വിജയമാക്കിതീർക്കുന്നതിന് കൂടുതൽ സഹായകമായി എന്നും , സുരക്ഷാക്രമീകരണങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.