ഫുൾ ടിക്കറ്റ് നല്കിയില്ല;വിദ്യാർത്ഥിനിയെ പെരുമഴയത്ത് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസുകാർ

ഫുൾ ടിക്കറ്റ് നല്കിയില്ല;വിദ്യാർത്ഥിനിയെ പെരുമഴയത്ത് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസുകാർ

സ്വന്തം ലേഖിക

 

തിരുവനന്തപുരം: കൺസഷൻ ചോദിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ പെരുമഴയത്ത് ബസിൽ നിന്നും ഇറക്കി വിട്ടുവെന്ന് പരാതി. വെഞ്ഞാറമൂട് സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സ്‌കൂളിൽ നിന്നും കായികപരിശീലനത്തിനായി ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്ക് കൺസഷൻ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് കണ്ടക്ടർ വഴിയിൽ ഇറക്കി വിടുകയായിരുന്നു.വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടി കൺസഷൻ ചാർജ് നൽകിയതോടെ ബസ് ജീവനക്കാരൻ ഐ.ഡി കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പുതിയ അഡ്മിഷൻ ആയതിനാൽ ഐഡി ഇല്ലെന്ന് കുട്ടി പറഞ്ഞു. എന്നാൽ ഐ.ഡി കാർഡില്ലാതെ കൺസഷൻ അനുവദിക്കില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തന്റെ പക്കൽ മൂന്ന് രൂപയേ ഒള്ളുവെന്ന് കുട്ടി ജീവനക്കാരെ അറിയിച്ചു. എന്നാൽ കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപ വാങ്ങി ബസ് ജീവനക്കാർ വിദ്യാർത്ഥിനിയെ മഴയത്ത് ബസിൽ നിന്നും ഇറക്കിവിട്ടുവെന്നും പെൺകുട്ടി പറയുന്നു. ഇതു സംബന്ധിച്ച് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി.