
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; തട്ടിപ്പുവീരൻ 8 വർഷങ്ങൾക്കുശേഷം വാകത്താനം പൊലീസിന്റെ പിടിയിൽ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്
സ്വന്തം ലേഖകൻ
വാകത്താനം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ ഭാഗത്ത് മഞ്ജുകോട്ടേജിൽ രാജേഷ് (44) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2015 ല്‍ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി 7 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ മലപ്പുറത്തുനിന്നും പിടി കൂടുകയായിരുന്നു.
ഇയാൾ ഇവിടെ വ്യാജ പേരിലാണ് കഴിഞ്ഞുവന്നിരുന്നത്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ.എ, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഓ മാരായ ലൈജു .ടി.എസ്, ചിക്കു റ്റി.രാജു എന്നിവരാണ് എസ്.പി യുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.