വിവാഹത്തിന് മുൻപ് പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞു; വഞ്ചനാക്കുറ്റത്തിന് വരനെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്
സ്വന്തം ലേഖകൻ
ഗുവാഹത്തി: വിവാഹത്തിന് മുൻപ് പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞതോടെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്.
വഞ്ചനാക്കുറ്റത്തിനാണ് പ്രതിശ്രുത വരനെ അസം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭ അറസ്റ്റ് ചെയ്തത്. വ്യാജ വിവരങ്ങള്‍ നല്‍കി എസ്‌ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നല്‍കി ഒട്ടേറെപ്പേരില്‍നിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഭാവി വരനായ റാണ പഗാഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസിയില്‍ പിആര്‍ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാള്‍
വനിതാ എസ്‌ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാള്‍, ഒഎന്‍ജിസി ജീവനക്കാരനല്ലെന്നു ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു വഞ്ചന എസ്‌ഐ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഎന്‍ജിസിയില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാള്‍ ഒട്ടേറെപ്പേരില്‍നിന്ന് പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജരേഖകളും സീലുകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. ഈ വര്‍ഷം നവംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ‘2021 ജനുവരിയിലാണ് ആദ്യമായി അയാളെ കാണുന്നത്.
തുടര്‍ന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും സമ്മതിച്ചതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനായിരുന്നു വിവാഹ നിശ്ചയം. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലം മാറ്റം കിട്ടി. സില്‍ചാറിലേക്കും മാറ്റം ലഭിച്ചതായും അവിടേക്ക് ജോലിക്ക് പോകുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ അയാളേക്കുറിച്ച് എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു- എസ്‌ഐ പറഞ്ഞു. ‘കഴിഞ്ഞ ദിവസം എന്നെ കാണാനെത്തിയ മൂന്ന് പേരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎന്‍ജിസിയില്‍ പിആര്‍ ഓഫിസറാണെന്നാണ് അയാള്‍ എന്നോടു പറഞ്ഞിരുന്നത്. ഇതു സത്യമല്ലെന്ന് വ്യക്തമായതോടെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തെന്നും അവര്‍ പറഞ്ഞു.