
മലപ്പുറം: ബിസിനസ് തുടങ്ങാണെന്ന വ്യാജേന അധ്യാപികയില്‍ നിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.
സംഭവത്തില്‍ മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കല്‍ ഫിറോസ് (51) ആണ് അറസ്റ്റിലായത്. അധ്യാപികയെ കബളിപ്പിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളുമാണ് പൂർവ വിദ്യാർത്ഥിയായ ഫിറോസ് തട്ടിയെടുത്തത്.
1988 മുതല്‍ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയില്‍ നിന്നാണ് പ്രതി സ്വർണവും പണവും തട്ടിയത്. താൻ സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് താൻ തുടങ്ങാൻ പോകുകയാണെന്നും സ്വർണം നല്‍കിയാല്‍ അതിന്റെ പ്രയോജനം ഉണ്ടാകുമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഇയാള്‍ ഒരു ലക്ഷം രൂപയാണ് അധ്യാപികയില്‍ നിന്നും വാങ്ങിയത്. തുടർന്ന് 4000 രൂപ ലാഭം നല്‍കി. പിന്നീട് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നല്‍കി. ഇതിലൂടെ അധ്യാപികയുടെ വിശ്വാസം നേടിയെടുത്ത പ്രതി പല തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും കൈക്കലാക്കി.
പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നപ്പോഴാണ് തട്ടിപ്പിനിരയായതായി അധ്യാപികയ്ക്ക് മനസിലായത്. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പരപ്പനങ്ങാടി പോലീസ് കർണാടകയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.