
ന്യൂഡൽഹി: ‘ഞാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?’. തട്ടിപ്പുകാർ ചീഫ് ജസ്റ്റിസിനെയും വെറുതെ വിടുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ കഴിഞ്ഞദിവസം വന്ന വ്യാജ സന്ദേശമാണിത്.
ഡി.വൈ.ചന്ദ്രചൂഡിന്റെ പേരില്‍ സാമൂഹിക മാധ്യമമായ എക്സില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടം ചോദിച്ച് കൊണ്ടുള്ള സന്ദേശമാണ് പ്രചരിച്ചത്. തുടർന്ന് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ അതുൽ കുർഹേക്കർ വ്യക്തമാക്കി.
ചീഫ് ജസ്റ്റിന്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതി കേസ് ഫയല്‍ ചെയ്തു. ‘ഞാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തരയോഗമുണ്ട്. ഇവിടെ കൊണോട്ട്പ്ലേസില്‍ കുടുങ്ങിപ്പോയി. ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?. കോടതിയില്‍ തിരിച്ചെത്തിയാല്‍ ഉടനെ മടക്കിതരാം.’- ഇതായിരുന്നു വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൈബര്‍ ക്രൈം വിഭാഗത്തിന് സുപ്രീംകോടതി അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. സന്ദേശം വ്യാജമാണെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചു.