
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം: പീഡനക്കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കുമ്പോൾ ജയിക്കുന്നതും രാമൻപിള്ള വക്കീലിന്റെ വാദങ്ങൾ. കേസിൽ ഫ്രാങ്കോയ്ക്കായി വാദിക്കാനെത്തിയത് രാമൻപിള്ളയാണ്. വിധി വരുമ്പോൾ കോടതിയിൽ രാമൻപിള്ള ഉണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് ക്വാറന്റീനിലാണ് രാമൻപിള്ള. ദിലീപ് കേസിൽ രാമൻപിള്ള ഫാക്ടർ ചർച്ചയാകുന്നതിനിടെയാണ് ഫ്രാങ്കോ കേസിലെ വിധി.
കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡന പരാതി വന്ന ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്ന ചോദ്യമായിരുന്നു 13 വട്ടം ബലാത്സംഗം ചെയ്തിട്ടും ഒരു തവണ പോലും കന്യാസ്ത്രീ എതിർത്തില്ല എന്ന വാദം. ആ വാദം തന്നെ കോടതിയും മുഖവിലയ്ക്ക് എടുത്തതാണ് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാൻ കാരണം എന്നു വ്യക്തം.
2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബിഷപ്പ് വന്ന ദിവസങ്ങളിലെ സന്ദർശക ഡയറിയിലെ സാക്ഷ്യപ്പെടുത്തൽ മാത്രമായിരുന്നു ഇതിന് ആധാരം.
ബിഷപ്പ് ബന്ദിയാക്കിവച്ചാണ് പീഡിപ്പിച്ചതെന്ന പരാതിയും ആരോപണത്തിൽ മാത്രം ഒതുങ്ങി. ഇതിനൊന്നും തെളിവില്ലാതിരുന്നതും ശാസ്ത്രീയ തെളിവുകൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. മേലധികാരി എന്ന നിലയിൽ ഇവർ ബിഷപ്പിനെ ഭയപ്പെട്ടിരുന്നുവെന്ന വാദവും കോടതിയിൽ നിലനിന്നില്ല.
മിഷനറീസ് ഓഫ് ജീസസ് (എംജെ) എന്ന സന്യാസ സമൂഹത്തിൻ്റെ ഏറ്റവും ഉയർന്ന പദവിയിൽ ഇരുന്ന കന്യാസ്ത്രീ ബിഷപ്പിൻ്റെ കീഴിലെന്ന വാദവും തെറ്റി. ഇതും കോടതി തള്ളി. സാക്ഷികളിൽ ആരും കൂറുമാറാതിരുന്നതോടെ പ്രതിഭാഗം കേസ് നടത്തിപ്പ് അട്ടിമറിച്ചെന്ന വാദത്തിനും ഇനി പ്രസക്തിയില്ല.
കന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനയെന്ന അത്രയധികം കേട്ടുകേൾവിയില്ലാത്ത തെളിവു ശേഖരണവും ഈ കേസിന് ഗുണം ചെയ്തില്ല എന്നതിൽ നിന്നും കേസിൻ്റെ മെറിറ്റ് വ്യക്തം. വിചാരണ കോടതി പരാതികൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞതോടെ ഇനി ഈ കേസിലെ അപ്പീലും ദുർബലമാകും.