
തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ് 2026) ജനുവരി 7 മുതല്‍ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ മീഡിയ സെല്‍ സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനുവരി 7-ന് രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്ബി ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ, എംഎല്‍എമാർ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.
നിയമസഭാ അങ്കണത്തില്‍ ഒരുക്കുന്ന 300 സ്റ്റാളുകളിലായി 180 പ്രസാധകർ പങ്കെടുക്കും. ആറ് വേദികളിലായി പുസ്തക പ്രകാശനങ്ങളും ചർച്ചകളും എഴുത്തുകാരുമായുള്ള സംവാദങ്ങളും നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിൻ, റാണാ അയൂബ്, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ തുടങ്ങിയ ലോകപ്രശസ്തർ ഇത്തവണ അതിഥികളായെത്തും.
കൂടാതെ ടി.എം. കൃഷ്ണ, ആകാർ പട്ടേല്‍, ശശി തരൂർ, പി. സായിനാഥ് തുടങ്ങിയവരും പങ്കെടുക്കും. ടി. പത്മനാഭൻ, കെ.ആർ. മീര, സുഭാഷ് ചന്ദ്രൻ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാർ പുസ്തകോത്സവത്തില്‍ സജീവമാകും.
നടൻ ശ്രീനിവാസന്റെ സ്മരണയ്ക്കായി പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമല്‍ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക സെഷനും ഇത്തവണത്തെ ആകർഷണമാണ്. വൈകുന്നേരങ്ങളില്‍ കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ നയിക്കുന്ന 10 മെഗാഷോകള്‍ നടക്കും.
വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം ജനുവരി 8 മുതല്‍ 12 വരെ അരങ്ങേറും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ തെയ്യാവതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്ന സ്റ്റുഡന്റ്സ് കോർണറില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും കലാ-സാഹിത്യ പ്രവർത്തകരും കുട്ടികളുമായി സംവദിക്കും.
മാതൃകാ നിയമസഭയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മികച്ച മാധ്യമ റിപ്പോർട്ടിംഗിനായി 11 വിഭാഗങ്ങളില്‍ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.




