play-sharp-fill
ഒൻപത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; മധ്യവയസ്‌കന് നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് കോടതി

ഒൻപത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; മധ്യവയസ്‌കന് നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ

തൃശൂര്‍: ഒൻപത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പുന്നയൂര്‍ക്കുളം പരൂര്‍ ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെ (52) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.


ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2023 മാര്‍ച്ചില്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പലതവണ വന്ന പ്രതി, കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. തുടര്‍ന്ന് ആശുപത്രിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും കുട്ടികളുമുള്ള ജമാലുദ്ദീൻ കൂലിപ്പണിക്കാരനാണ്. ജീവപര്യന്തം എന്നാല്‍ മരണം വരെയുള്ള തടവാണെന്ന് ഉത്തരവില്‍ കോടതി പ്രത്യേകം വിവരിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടന്നുവരവെ പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിക്കുകയും, ഈ സംഭവത്തിൽ കുന്നംകുളം പോലീസ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നുള്ള വിവരവും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ പ്രതി മറ്റൊരു പീഡന കേസിലും പ്രതിയാണെന്നുള്ളത് കോടതിയെ ഞെട്ടിച്ചു.

പ്രതി യാതൊരു കാരണവശാലും ദയ അര്‍ഹിക്കുന്നില്ലെന്ന നിഗമനത്തിലാണ് നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഈ കേസില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തിയത് വടക്കേക്കാട് സ്റ്റേഷനിലെ കെ.ജി. ബിന്ദുവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരെ കുറ്റപത്രം നല്‍കിയത് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അമൃത രംഗനുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ്, അഭിഭാഷകരായ രഞ്ജിക, കെ.എന്‍. അശ്വതി എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേഡ് എ.എസ്.ഐ. എം. ഗീത, ബിനീഷ്, രതീഷ് എന്നവരും പ്രവര്‍ത്തിച്ചു.