കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്നു മർദ്ദിച്ചു; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്നു മർദ്ദിച്ചു; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ച് പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത് പ്രനോഷ് (26), ബേപ്പൂർ മാണിക്കോത്ത് പറമ്പ് ചേക്കിന്‍റകത്ത് സുഹൈൽ (24), വെസ്റ്റ് മാഹി തായാട്ടിൽ അഖിനേഷ് എന്ന അപ്പു (26) എന്നിവരാണ് അറസ്റ്റിലായത്.

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജ തന്‍റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി മർദ്ദിച്ചു എന്നാണ് പരാതി. ഒളവണ്ണ സ്വദേശിയായ യുവാവിൽ നിന്ന് ശ്രീജ 6,500 രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും നൽകിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം രാവിലെ പണം തിരികെ തരാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജയുടെ ബി സി റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

യുവാവ് എത്തിയതിന് പിന്നാലെ ഫ്ലാറ്റിലെത്തിയ മറ്റ് പ്രതികള്‍ പരാതിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കൊപ്പം നിർത്തി വീഡിയോയും ഫോട്ടോയും എടുക്കുകയും ചെയ്തതായും യുവാവ് പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും പണം തിരികെ ചോദിച്ചാൽ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവാവിന്‍റെ പക്കലുണ്ടായിരുന്ന 2,000 രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാളെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. ഇതോടെ യുവാവ് ബഹളം വച്ചപ്പോൾ വാതിൽ തുറന്ന് വിടുകയായിരുന്നു.

അറസ്റ്റിലായ നാല് പ്രതികളെയും കോഴിക്കോട് കോടതി റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.