അഹിന്ദു പുരുഷന്റെ അടുത്തേക്ക് പോകാൻ പെണ്‍കുട്ടി ശ്രമിച്ചാല്‍ കാലുകള്‍ തല്ലി ഒടിക്കണം: വിവാദ പ്രസ്താവനയുമായി മുൻ ബിജെപി എംപി പ്രഗ്യാ താക്കൂര്‍

Spread the love

ന്യൂഡൽഹി: മുൻ ബിജെപി എംപി സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ ഒരു മതപരമായ പരിപാടിയില്‍ നടത്തിയ വിവാദ പരാമർശങ്ങള്‍ വൻ പ്രതിഷേധത്തിന് കാരണമായി. “അഹിന്ദുക്കളുടെ” വീടുകള്‍ സന്ദർശിക്കാൻ ശ്രമിക്കുന്ന പെണ്‍മക്കള്‍ക്കെതിരെ കർശന നടപടിയെടുക്കാനും അനുസരണയില്ലാത്ത പെണ്‍മക്കളുടെ “കാലുകള്‍ ഒടിക്കാനും” അവർ മാതാപിതാക്കളോട് ആഹ്വാനം ചെയ്തതാണ് വിവാദത്തിന് കാരണമായത്.

“നമ്മുടെ പെണ്‍കുട്ടി ഒരു അഹിന്ദു പുരുഷന്റെ അടുത്തേക്ക് പോകാൻ ശ്രമിച്ചാല്‍ അവളുടെ കാലുകള്‍ ഒടിക്കാൻ മടിക്കരുത്. കാരണം നമ്മുടെ മൂല്യങ്ങള്‍ പാലിക്കാത്ത, കേള്‍ക്കാത്ത ഒരാളെ അച്ചടക്കം പഠിപ്പിക്കണം,” താക്കൂർ പറഞ്ഞു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താൻ വേണ്ടിയാണെന്ന് അവകാശപ്പെട്ട്, മാതാപിതാക്കള്‍ അവരെ ശാരീരികമായി ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

“നിങ്ങളുടെ കുട്ടിയുടെ നന്മയ്ക്കുവേണ്ടി അവരെ അടിക്കേണ്ടി വന്നാല്‍, പിന്നോട്ട് പോകരുത് – മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുമ്ബോള്‍, അവർ അത് ചെയ്യുന്നത് അവരെ കീറിമുറിക്കാൻ വേണ്ടിയല്ല, മറിച്ച്‌ മെച്ചപ്പെട്ട ഭാവിക്കാണ്,” അവർ കൂട്ടിച്ചേർത്തു. വീട്ടില്‍ നിന്ന് ഓടിപ്പോകാൻ തയ്യാറാകുന്ന, മൂല്യങ്ങള്‍ പാലിക്കാത്ത പെണ്‍കുട്ടികളെ വീടുകളില്‍ നിന്ന് പുറത്തുപോകാൻ അനുവദിക്കരുതെന്നും അടിക്കുകയോ, വിശദീകരിക്കുകയോ, സ്നേഹിക്കുകയോ ചെയ്ത് തടയണമെന്നും താക്കൂർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ഈ പ്രസ്താവനകള്‍ പ്രതിപക്ഷ പാർട്ടികളില്‍ നിന്ന് വലിയ വിമർശനത്തിന് ഇടയാക്കി. താക്കൂർ അക്രമത്തിന് പ്രേരിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു. താക്കൂറിൻ്റെ പരാമർശങ്ങള്‍ക്കെതിരെ രാഷ്ട്രീയപരവും പൊതുജനപരവുമായ പ്രതിഷേധങ്ങള്‍ ഉയർന്നു വന്നിട്ടുണ്ട്.