
വനംവകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിൽ നടന്നത് തേക്ക് തടികളുടെ റെക്കോഡ് വില്‍പ്പന. തേക്ക് തടിയുടെ വെറും രണ്ട് കഷ്ണങ്ങള്‍ക്കും കൂടി നികുതി ഉള്‍പ്പെടെ ലഭിച്ചത് 31,85,828 രൂപയായിരുന്നു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന് പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനു സമീപം ഭീഷണിയായിനിന്നിരുന്ന100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് നിലമ്ബൂരിലെ അരുവാക്കോട് ഡിപ്പോയില്‍ കഴിഞ്ഞ ദിവസം ലേലത്തിനുവച്ചത്.
ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനമാണ് ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കിയത്. അതുപോലെ തമിഴ്നാട് സ്വദേശിയാണ് വീട് നിര്‍മാണത്തിന് സി കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടി കൈവശമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂർ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തില്‍ പോകുന്നത്.
ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാല്‍ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസില്‍ കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപയും ലഭിച്ചു. 26.5 ശതമാനം നികുതി ഉള്‍പ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


