ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാർത്ത: മണിമലയിലും, വൈക്കം അക്കരപ്പാടത്തും ആധുനിക ടർഫുകള്‍ ഒരുങ്ങി

Spread the love

കോട്ടയം : കായികവകുപ്പിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി മണിമലയിലും, വൈക്കം അക്കരപ്പാടത്തും ആധുനിക ടർഫുകള്‍ ഒരുങ്ങി.
അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂളിലും , മണിമല പഞ്ചായത്ത് ഗ്രൗണ്ടിലുമാണ് ഫുട്‌ബാള്‍ പ്രേമികള്‍ക്കായി ടർഫ് നിർമ്മിച്ചത്.

രാജ്യാന്തര ഫുട്‌ബാള്‍ ഫെഡറേഷന്റെ മാനദണ്ഡപ്രകാരമാണ് നിർമ്മാണം. അക്കരപ്പാടത്തെ ടർഫിന് 48 മീറ്റർ നീളവും, 20 മീറ്റർ വീതിയുമുണ്ട്. 65 സെന്റില്‍ കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ ആശയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്.

കൂടാതെ ലൈറ്റുകള്‍ സജ്ജീകരിക്കാനായി എം.എല്‍.എ ഫണ്ടില്‍നിന്ന് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. മണിമലയില്‍ കായികവകുപ്പിന്റെ 50 ലക്ഷം രൂപയും ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. 50 മീറ്റർ നീളവും, 30 മീറ്റർ വീതിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ആറു കളിക്കളങ്ങള്‍
പദ്ധതി പ്രകാരം ജില്ലയില്‍ ആറ് കളിക്കളങ്ങളാണ് ഒരുങ്ങുന്നത്. പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളിലെ നിർമാണം നടക്കുകയാണ്. ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലെ നിർമ്മാണം ഉടൻ ആരംഭിക്കും. ടർഫ് നിർമ്മിച്ചെങ്കിലും മണിമല സ്റ്റേഡിയം കാടുപിടിച്ചു കിടക്കുകയാണ്. ചെളി ശല്യവുമുണ്ട്. ഇവ നീക്കി പരിസരം വൃത്തിയാക്കണം. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ ഇവിടെ മറ്റ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

സാധാരണക്കാർക്ക് പ്രയോജനകരം
സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ട
നാട്ടിലെ കായിക താരങ്ങളെ വാർത്തെടുക്കാം
സ്ഥലസൗകര്യമില്ലെന്ന പരാതി ഒഴിവാകും
ഒഴിവുവേളകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താം
2 കളിക്കളങ്ങളുടെ ചെലവ് 2 കോടി രൂപയാണ്.