
ഭക്ഷ്യവസ്തുക്കളില്‍ നിരോധിത നിറങ്ങളും കീടനാശിനികളും ചേർക്കുന്നത് വ്യാപകമാകുന്നു.
ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്ബിള്‍ പരിശോധനയിലാണ് മാരകമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയത്.
ഇവ ക്യാൻസറിന് ഉള്‍പ്പെടെ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു. കൃത്രിമ ഭക്ഷ്യനിറങ്ങളും കീടനാശിനികളും പ്രിസർവേറ്റീവുകളുമാണ് വില്ലന്മാരാകുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വിവിധതരം മുളക്‌പൊടി, കാശ്മീരി മുളക്‌പൊടി, മല്ലിപ്പൊടി എന്നിവയില്‍ മാരകമായ എത്തിയോണ്‍, കാർബോഫ്യൂറാൻ, ക്ലോത്തിയാനിഡിൻ, ഡിസെൻകോണസോള്‍ കീടനാശിനികള്‍ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേക്കുകളിലും ബ്രഡിലമടക്കം ഭക്ഷ്യസുരക്ഷ വകുപ്പ് അനുവദിച്ചതിനെക്കാള്‍ അളവിലാണ് മായം കലർന്നിട്ടുള്ളത്. പനം ശർക്കര, കരിമ്ബ് ശർക്കര എന്നിവയിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്.
നേരിയ സാന്നിദ്ധ്യം പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബിയും ഭക്ഷ്യവസ്തുക്കളില്‍ കലർന്നിരിക്കുന്നു. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡൈയാണ് ശർക്കര ഉള്‍പ്പെടെയുള്ളവയില്‍ ചേർക്കുന്നത്.
ക്യാൻസറിന് കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു റോസ്‌ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിലുണ്ട്. ഓറഞ്ച് 02 എന്ന രാസവസ്തു ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിലും സുഡാൻ 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയിലും കണ്ടെത്തി.
ചായപ്പൊടി വീണ്ടും ഉണക്കി ഉപയോഗിക്കുന്ന വില്‍പ്പനക്കാരുമുണ്ട്. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളില്‍ മെറ്റാനില്‍ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാൻ റെഡ് എന്നിവയാണ് കൂടുതലുള്ളത്.
നാഡികളെ തളർത്തും
സിന്തറ്റിക് ഡൈ
മഞ്ഞള്‍പ്പൊടി, മധുരപലഹാരങ്ങള്‍, പയറുവർഗങ്ങള്‍, ശീതള പാനിയങ്ങള്‍ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈയാണ് മെറ്റാനില്‍ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കുന്നു. മറവിയും ആശയക്കുഴപ്പവുമുണ്ടാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ മായംകലർത്തിയ നൂറിലധികം പേർക്കെതിരെ ഇക്കൊല്ലം നടപടിയെടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴില്‍ ജില്ലയില്‍ ശക്തമായ പരിശോധനകള്‍ നടന്നുവരുന്നതായും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.



