ആഘോഷനാളുകളില്‍ കീശ കാലിയാകും…! പച്ചക്കറി മുതല്‍ കോഴി ഇറച്ചിക്ക് വരെ പൊള്ളുന്ന വില; അറിയാം അവശ്യസാധനങ്ങളുടെ വില

Spread the love

കോഴിക്കോട്: അവശ്യസാധന വില കുതിച്ചുയര്‍ന്നതോടെ ആഘോഷനാളുകളില്‍ സദ്യവട്ടങ്ങളൊരുക്കാന്‍ കൂടുതല്‍ പണമിറക്കേണ്ടി വരും.

video
play-sharp-fill

അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം എന്നിവയ്‌ക്കെല്ലാം പൊതുവിപണിയില്‍ വില ഏറിക്കൊണ്ടിരിക്കുകയാണ്. അരിയിനങ്ങള്‍ക്ക് ആറു മുതല്‍ എട്ട രൂപയുടെ വര്‍ദ്ധനയാണുള്ളത്. ചൂടുകാലത്ത് ആവശ്യക്കാര്‍ ഏറെയുള്ള വത്തക്ക, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കും വില കൂടി.

ഓറഞ്ചിന് കിലോയ്ക്ക് 60 രൂപയും വത്തക്കയ്ക്ക് 25 രൂപയുമാണ് വില. പച്ചക്കറിയില്‍ വെളുത്തുള്ളിക്ക് കാര്യമായ കുറവ് വന്നത് ആശ്വാസമാണ്. ഗ്രീന്‍പീസിനും തുവരപ്പരിപ്പിനും 10 രൂപയിലധികമാണ് കൂടിയത്. ഉഴുന്നിനും ചെറുപയറിനും കടലയ്ക്കും വില ഉയരാത്തത് സാധാരണക്കാരന് ആശ്വാസമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലും കേരളത്തിലും ചൂട് കൂടിയതിനാല്‍ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വിഷു അടുക്കുന്നതോടെ പച്ചക്കറിയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

പച്ചക്കറി വിപണിയില്‍ പച്ചമുളക്, ഇഞ്ചി, കാരറ്റ്, എന്നിവയ്ക്കാണ് ഇപ്പോള്‍ വില കൂടുതല്‍. പച്ചമുളക് 120 രൂപയും ഇഞ്ചിക്ക് 160 രൂപയുമാണ്. കാരറ്റിന് 70 തുമാണ്. കഴിഞ്ഞ മാസം കിലോയ്ക്ക് 500 രൂപ വരെയത്തിയ വെളുത്തുള്ളിയുടെ വില കുറഞ്ഞത് ആശ്വാസമാണ്. വെളുത്തുള്ളിക്ക് റീട്ടെയില്‍ മാര്‍ക്കറ്റില്‍ 170-180 രൂപയും ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 165 രൂപയുമാണ് വില. വിളവെടുപ്പ് തുടങ്ങിയതോടെയാണ് വിലയിടിഞ്ഞതെന്ന് വ്യാപാരികള്‍ പറഞ്ഞു.

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50, 60 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞമാസം ബ്രോയിലര്‍ കോഴിക്ക് കിലോയ്ക്ക് 210 മുതലായിരുന്നു. ഇപ്പോള്‍ 260-270 രൂപയിലെത്തി. ലൈവ് ചിക്കന് വില 170 മുതലാണ്. ലഗോണ്‍ കോഴി 200 രൂപയ്ക്ക് ലഭിക്കും. ഇതിന് കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. ചൂട് കൂടിയതോടെ കോഴി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് താജുദ്ധീന്‍ പറഞ്ഞു. കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപോകുന്നത് ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.

വിലക്കയറ്റം മറികടക്കാന്‍ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കാമെന്നു കരുതിയാല്‍ അവിടെ സാധനങ്ങള്‍ പലതും കിട്ടാത്ത സ്ഥിതിയാണ്. ചെറുപയറും ഉഴുന്നുപരിപ്പും മാത്രമാണ് മിക്കയിടത്തും വില്‍പനയ്ക്കുള്ളത്. മാര്‍ച്ച്‌ 25നും 29നും ഇടയില്‍ സബ്‌സിഡി സാധനങ്ങള്‍ മവേലി സ്റ്റോറുകളില്‍ എത്തുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.