
മണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ സിയാതി ഗ്രാമത്തിൽ, ഒരു നായയുടെ കുരയില്‍ രക്ഷപ്പെട്ടത് 67 പേരുടെ ജീവൻ.
ജൂണ്‍ 30-ന് അർദ്ധരാത്രി തുടങ്ങിയ കനത്ത മഴ മണ്ഡിയിലെ ധരംപൂർ പ്രദേശത്തുള്ള സിയാത്തി ഗ്രാമം പൂർണ്ണമായും തകർത്തു. ‘പ്രളയത്തിന് തൊട്ടുമുൻപായി വീട്ടിലെ രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്ന നായ ഉച്ചത്തില്‍ കുരയ്ക്കാനും ഓരിയിടാനും തുടങ്ങി. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു നരേന്ദ്ര നായയുടെ കുര കേട്ടത്. നായയുടെ കുര കേട്ട് അദ്ദേഹം അടുത്തേയ്ക്ക് ചെന്നു. അപ്പോഴാണ് വീടിന്റെ ചുമരില്‍ വിള്ളല്‍ വീണിരിക്കുന്നത് കാണുന്നത്. അപ്പോഴേക്കും ഇതിലൂടെ വെള്ളം അകത്തേയ്ക്ക് വരാനും തുടങ്ങി. തുടർന്ന് നായയും നരേന്ദ്രയും താഴെ എത്തി എല്ലാവരെയും വിളിച്ചുണർത്തുകയായിരുന്നു.
ആ സമയം തന്നെ നരേന്ദ്ര മറ്റ് ഗ്രാമവാസികളെ വിളിച്ചുണർത്തുകയും എല്ലാവരും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുകയും ചെയ്തു.
ഇതിന് തൊട്ട് പിന്നാലെയാണ് ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങി മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ 12ല്‍ അധികം വീടുകള്‍ മണ്ണിനടിയിലായി. ഗ്രാമത്തില്‍ ഇപ്പോള്‍ നാലോ അഞ്ചോ വീടുകള്‍ മാത്രമാണുള്ളത്; ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ട്രിയമ്പല ഗ്രാമത്തില്‍ നിർമ്മിച്ച നൈന ദേവി ക്ഷേത്രത്തില്‍ അഭയം തേടിയിരിക്കുകയാണ്.