
അഹമ്മദാബാദ്: ഭാര്യ ജോയ്സി നഴ്സായി ജോലിചെയ്യുന്ന സി.ജെ. മെഡിക്കല്‍ കോളേജിന് സമീപം വിമാനം തകർന്നുവീണെന്ന് അറിഞ്ഞാണ് കോട്ടയം അയ്മനം മുപ്പതില്‍ ലിജോ നൈനാൻ സ്ഥലത്തേക്ക് പാഞ്ഞെത്തിയത്.
അപകടം അറിഞ്ഞ് 20 മിനിട്ടിനകം അവിടെ എത്തുമ്പോള്‍ വിമാനം ആളിക്കത്തുകയായിരുന്നു.”ആശുപത്രിയുടെ മുകളിലേക്ക് വിമാനം വീണെന്നാണ് ആദ്യം കേട്ടത്. അവിടെ ചെന്നപ്പോഴാണ് ഹോസ്റ്റലിനു മുകളിലെന്ന് അറിഞ്ഞത്.
ആരോഗ്യമേഖലയിലുള്ളവർ ഉണ്ടെങ്കില്‍ രക്ഷാപ്രവർത്തനത്തിന് കൂടാൻ പറഞ്ഞു. ബിസിനസുകാരനാണെങ്കിലും മുൻപ് നഴ്സായി ജോലി ചെയ്ത് പരിചയമുള്ളതുകൊണ്ട് ഞാനും ഒപ്പംകൂടി. മൃതദേഹങ്ങള്‍ പലതും അപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. ഞാൻ കൂടി ചേർന്നു ആംബുലൻസിലേക്ക് നീക്കി”-ലിജോ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കത്തില്‍ എല്ലാവരും കൈകൊണ്ട് തന്നെയാണ് നീക്കാൻ ശ്രമിച്ചത്. പിന്നീട് ജെസിബി വന്ന് സാധനങ്ങള്‍ ഓരോന്നായി വലിച്ചുനീക്കി. അപ്പോഴോക്കെ ഓരോ മൃതദേഹം കണ്ടുകിട്ടിയെന്ന് ലിജോ പറഞ്ഞു.
വലിയ തീപിടിത്തം ഉണ്ടായെന്ന്, അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും ബോധ്യപ്പെട്ടുകൊണ്ടിരുന്നു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ തുടങ്ങിയപ്പോള്‍ പുക കൂടുതല്‍ പടർന്നു. ലിജോയ്ക്കും ശ്വാസംമുട്ടാൻ തുടങ്ങി. ആ നേരംവരെ ലിജോ രക്ഷാപ്രവർത്തനം തുടർന്നു.