
കൊച്ചി: കൊച്ചിയിലെ പ്രൈം ലൊക്കേഷനുകളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്ത് ലീസിന് നല്‍കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ കേരള പൊലീസ് തെരയുന്ന ‘ഹെക്സാർക്ക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡി’ന്റെ നടത്തിപ്പുകാരി ബിൻസി വേണുഗോപാല്‍ നേപ്പാളിലേക്ക് കടന്നു.
ഭർത്താവ് ശിവകുമാർ കട്ടപ്പയുമായി ചേർന്ന് തമിഴ്നാട്ടില്‍ നടത്തിയ ഫ്ലാറ്റ് തട്ടിപ്പ് പുറത്തായതിനെ തുടർന്ന് അവിടെ നിന്ന് മുങ്ങിയ ബിൻസി എറണാകുളം എം.ജി റോഡ് ഷേണായീസ് ജംഗ്ഷന് സമീപം ഓഫീസ് തുറന്നാണ് ജില്ലയില്‍ വ്യാപക തട്ടിപ്പ് നടത്തിയത്. മറൈൻഡ്രൈവ്, കാക്കനാട് ഇൻഫോപാർക്ക്, എളമക്കര എന്നിവിടങ്ങളിലെ പ്രമുഖ ഫ്ലാറ്റുടമകളെ സമീപിച്ച് പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി എന്ന വ്യാജേന ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്ത ശേഷം 20 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപവരെ ഈടാക്കി ആവശ്യക്കാർക്ക് പാട്ടത്തിന് നല്‍കിയായിരുന്നു തട്ടിപ്പ്.
ഫ്ലാറ്റ് ഉടമകള്‍ക്ക് ഏതാനും മാസം ഹെക്സാർക്കില്‍ നിന്ന് കൃത്യമായി വാടക നല്‍കിയിരുന്നു. പിന്നീട് വാടക മുടങ്ങുന്നതോടെ ഉടമകള്‍ ഒഴിപ്പിക്കാനെത്തുമ്പോഴാണ് കബളിക്കപ്പെട്ടതായി താമസക്കാർ തിരിച്ചറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ജില്ലയില്‍ സെലിബ്രിറ്റികളുള്‍പ്പെടെ 75 പേർക്ക് 14 കോടി രൂപ ഈയിനത്തില്‍ നഷ്ടമായി.
ഇവരില്‍ 47 പേർ പരാതികളുമായി രംഗത്തുണ്ട്.
എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനിലും എളമക്കരയിലുമായി ഇതിനകം 8 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഹെക്സാർക്കിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായി.



