
ഫിഷറീസ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ച ഭരണഘടനയില്‍ നിന്ന് ‘മതേതരത്വവും സോഷ്യലിസവും’ അപ്രത്യക്ഷമായി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കൊച്ചി മുൻ മേയര്‍
കൊച്ചി: സംസ്ഥാന ഫിഷറീസ് സർവകലാശാലയില്‍ പ്രദർശിപ്പിച്ച ഭരണഘടനയില്‍ നിന്നും മതേതരത്വവും സോഷ്യലിസവും അപ്രത്യക്ഷമായി.
കൊച്ചി മുൻ മേയർ കെ ജെ സോഹൻ ഇത് കണ്ടുപിടിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സർവകലാശാലയുടെ പ്രധാന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ചില്ല് ഫ്രെയിമിനുള്ളിലെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നാണ് മതേതരത്വം,സോഷ്യലിസം എന്നീ വാക്കുകള്‍ അപ്രത്യക്ഷമായത്.
പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പോടെ ഔദ്യോഗിക എക്‌സ്, ഇന്‍സ്റ്റാ ഹാന്‍ഡിലുകളില്‍ ഈ വാക്കുകള്‍ ഇല്ലാത്ത ഭരണഘടനയുടെ ആമുഖം പങ്കുവെച്ചതും വിവാദത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, പിന്നീടുവന്ന ഭേദഗതിയില്‍ ഈ രണ്ടു വാക്കുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങളിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെയാണിപ്പോള്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ (കുഫോസ്) ഭരണഘടന ആമുഖ താള്‍ വിവാദത്തിലാകുന്നത്. സര്‍വകലാശാലയില്‍ ഷോക്കേസിലാണ് ഭരണഘടന സൂക്ഷിച്ചിരിക്കുന്നത്.