മീനിന് പൊള്ളുന്ന വില, പക്ഷെ കാര്യമില്ല…! കടലമ്മ കനിഞ്ഞിട്ടും പച്ചപിടിക്കാതെ മത്സ്യത്തൊഴിലാളികള്‍; ഹാര്‍ബറില്‍ നിന്നും പത്തുരൂപക്ക് വാങ്ങുന്ന മത്സ്യം ചന്തയിലും തട്ടുകളിലും എത്തുമ്പോള്‍ 200 രൂപ; ഇടനിലക്കാരുടെ ചൂഷണത്തില്‍ നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍
ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തില്‍ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.
നാട്ടില്‍ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ഗുണം കടലില്‍ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ജീവൻ പണയംവെച്ചും കടലില്‍ പോയി പിടിച്ച് കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടനിലക്കാരും കച്ചവടക്കാരും ഹാർബറില്‍ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും ഹോട്ടലുകളിലും എത്തുമ്പോഴേക്കും വിലപിടിപ്പുള്ള വസ്തുവായി മാറും.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ് മണ്‍സൂണ്‍ സീസണ്‍. മഴ തുടങ്ങുമ്പോള്‍ കടലില്‍ മീൻ നിറയുമെന്നാണ് കാലങ്ങളായി മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. മിക്ക വർഷങ്ങളിലും മഴക്കാലത്ത് കടലമ്മ ഇവർക്ക് വാരിക്കോരി മീൻ നല്‍കാറുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ, ഇക്കുറി മഴക്കാലം ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴാണ് ഇവർക്കു ചെറിയ തോതില്‍ മത്സ്യം ലഭിച്ചു തുടങ്ങിയത്. പക്ഷേ, ആ മീനിന് ഇവർക്ക് ലഭിക്കുന്ന വിലയാവട്ടെ വളരെ തുച്ഛവും. കഴിഞ്ഞ കുറച്ചു ദിവസമായി ചെല്ലാനം ഹാർബറിലെ തൊഴിലാളികള്‍ക്ക് മോശമില്ലാത്ത രീതിയില്‍ നത്തോലി ലഭിക്കുന്നുണ്ട്. രാവിലെ 30 രൂപയ്ക്കാണ് ഒരു കിലോഗ്രാം നത്തോലി ഹാർബറില്‍ നിന്ന് വിറ്റുപോയത്.
ഉച്ചയായപ്പോള്‍ വില 10 രൂപയായി ഇടിഞ്ഞു.ഇതേ നത്തോലി പശ്ചിമ കൊച്ചിയിലെ മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോള്‍ 150 മുതല്‍ 200 രൂപ വരെ നല്‍കണം. ട്രോളിങ് നിരോധനം ഉള്ളതിനാല്‍ ചെല്ലാനം ഹാർബറിലെ മീനുകള്‍ക്ക് പൊതുവിപണിയില്‍ ഡിമാന്റുണ്ട്. ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് മീനെടുത്ത ശേഷം ഉയർന്ന വിലയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു. ഇത് തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.