
തൊടുപുഴ: വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴും അല്ലെങ്കിൽ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴും തീപിടിക്കുന്ന വാർത്തകൾ നാം നിരന്തരം കേൾക്കുന്നു. അത്തരത്തിൽ ഇടുക്കി ജില്ലയിൽ വാഹനങ്ങള്‍ക്ക് തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതല്‍ സെപ്തംബർ വരെ 20 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
ഇതിൽ ഭൂരിഭാഗം അപകടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹൈറേഞ്ച് മേഖലയിലാണ്. പീരുമേട് മേഖലയില്‍ മാത്രം ആറ് വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. ഇതില്‍ ഒരു കെഎസ്ആർടിസി ബസും ഉള്‍പ്പെടുന്നു. തൊടുപുഴ മേഖലയില്‍ ഏഴ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ തീ പിടിച്ചത് കാറിനാണ്. പത്ത് കാറുകളാണ് ജില്ലയിലെ വിവിധയിടങ്ങളിലായി കത്തി നശിച്ചത്.
എന്നാല്‍ അപകടങ്ങളിലൊന്നും യാത്രക്കാരില്‍ ചിലർക്ക് പൊള്ളലേറ്റതല്ലാതെ ജീവഹാനി ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. സാധാരണ എളുപ്പത്തില്‍ തീ പിടിക്കാത്ത രീതിയിലാണ് വാഹനങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്, എന്നിരുന്നാലും യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിന് കാരണമാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്തിയ വാഹനങ്ങളും എണ്ണവും
കാർ- 11
ഓമ്നി വാൻ- 1
ബസ് – 2
ലോറി – 3
ബൈക്ക് – 2
ജീപ്പ്- 1
കാരണങ്ങൾ:
ഇലക്‌ട്രിക്കല്‍ ഷോർട്ട് സർക്യൂട്ട്: കേടായതും സീല്‍ പൊട്ടിയതുമായ വയറുകള്‍, അല്ലെങ്കില്‍ തെറ്റായി ഘടിപ്പിച്ച ബാറ്ററി, സ്റ്റാർട്ടർ എന്നിവ ഷോർട്ട് സർക്യൂട്ടായി തീപിടിത്തത്തിന് കാരണമാകാം.
ഇന്ധനവും എണ്ണയും ചോർച്ച: ഫ്യൂവല്‍ ലൈനുകള്‍ക്ക് തകരാറുണ്ടാവുക, ഓയില്‍ സീലുകള്‍ ഉരുകുക, അല്ലെങ്കില്‍ ഫ്യൂവല്‍ ഇഞ്ചക്ടറുകളില്‍ തകരാറുണ്ടാവുക എന്നിവ കാരണം ഇന്ധനവും എണ്ണയും ചോർന്ന് തീപിടിക്കാൻ സാദ്ധ്യതയുണ്ട്.
അമിത താപം: എഞ്ചിൻ അമിതമായി ചൂടാകുമ്ബോള്‍ വയറുകള്‍ സ്പർശിച്ച് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം.
രൂപമാറ്റം: സ്വന്തം ഇഷ്ട പ്രകാരം വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ തീപിടിത്തത്തിന് കാരണമാകാം.
ഓവർഹീറ്റിംഗ്: ഹൈറേഞ്ചില്‍ വാഹനമോടിക്കുമ്ബോള്‍ ഓവർഹീറ്റ് ആകാതെ ശ്രദ്ധിക്കുക
സ്‌ഫോടക വസ്തുക്കള്‍: ഇന്ധനം പോലുള്ള സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് അപകടമുണ്ടാക്കാം.
പ്രാണികളുടെ ആക്രമണം: പ്രാണികള്‍ ഇന്ധനക്കുഴലുകള്‍ തുരക്കുന്നത് വഴി ഇന്ധനം ചോർന്ന് തീപിടിത്തമുണ്ടാകാം.
അറ്റകുറ്റപണി മുടക്കരുത്
മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോള്‍ വാഹനത്തിന്റെ ഇലക്‌ട്രിക്കല്‍ പാർട്ടുകള്‍ മാറ്റേണ്ടതുണ്ടാകും. മറ്റ് ചിലപ്പോള്‍ നിസാരമെന്നു കരുതി അവഗണിക്കുന്ന ചില കാര്യങ്ങളായിരിക്കും വലിയ അപകടത്തിന് വഴിവെക്കുന്നത്.
സ്വീകരിക്കേണ്ട മുൻകരുതലുകള്‍
തീപിടിക്കാവുന്ന ഇന്ധനം പോലുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്.
വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്.
തീയോ പുകയോ കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുക.
സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം തീ പിടിക്കുന്നതു മൂലം വിഷമയമായ വായു പ്രവഹിക്കാം, അത് ജീവന് തന്നെ അപകടമുണ്ടാക്കാം. ധാരാളം ജലം ലഭ്യമായ സ്ഥലമാണെങ്കില്‍ മാത്രം സ്വയം തീയണയ്ക്കാൻ ശ്രമിക്കുക
ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അത് വായുവുമായി കൂടുതല്‍ സമ്ബർക്കത്തിലെത്താൻ കാരണമാകുമെന്നതിനാല്‍ തീ കൂടുതല്‍ പടരും.
ചെറിയ ഫയർ എക്സിറ്റിങ്‌ഗ്യൂഷർ വാഹനത്തില്‍ കരുതുന്നത് പെട്ടെന്നുള്ള രക്ഷാ പ്രവർത്തനത്തിന് ഉപകരിക്കും.
അപകടം നടന്നാല്‍ ഉടൻ അഗ്നിശമന സേനയെ അറിയിക്കുക.