
കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ; കഞ്ചാവ് ഉപയോഗത്തിനിടെ വേടനടക്കം 9 പേർ പിടിയിലായെന്ന് എഫ്ഐആറിൽ പരാമർശം; കേസിൽ വേടൻ രണ്ടാം പ്രതി
കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ആണ് ചുമത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്ഐആറിൽ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വിൽപ്പനയ്ക്കെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, പുലിപ്പല്ല് കേസിൽ വനംവകുപ്പിൻ്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്.
അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ ഗൂഢാലോചനയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ ആരും കുടുക്കിയതല്ലെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് കാര്യങ്ങൾ പറയേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞിരിക്കുമെന്നും വേടൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാം വന്നിട്ട് പറയാമെന്നും പറഞ്ഞു. ഇന്നലെ രാവിലെയാണ് വേടൻ്റെ ഫ്ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നും വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി.