ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌; മുന്‍ ഐഎന്‍ടിയുസി നേതാവ് പി സി തോമസ് പിടിയിൽ; തട്ടിയെടുത്തത് രണ്ടു കോടിയോളം രൂപ; ഇയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്

Spread the love

കോട്ടയം: ഇറ്റലിയില്‍ നഴസ് ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ മുന്‍ ഐഎന്‍ടിയുസി നേതാവ് പിടിയില്‍.

കോട്ടയം വള്ളിച്ചിറയില്‍ പി സി തോമസിനെയാണ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത്.

ഇറ്റലിയില്‍ നഴസ് ആയി ജോലി വാങ്ങി നല്‍കാം എന്നു പറഞ്ഞ് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും നിരവധി പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപ പി സി തോമസ് തട്ടിയെടുത്തിരുന്നു. പാലായിലെ ഐഎന്‍ടിയുസി നേതാവായിരുന്നു ഇയാള്‍. ഈ ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി.

തോമസ് മൈസൂരില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പാലാ എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം മൈസൂരില്‍ പ്രതി താമസിക്കുന്ന ലോഡ്ജില്‍ എത്തിയെങ്കിലും അതേ സമയത്തു തന്നെ
സമാന കേസില്‍ ഇടുക്കി മുരിക്കാശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കാളിയാര്‍, കഞ്ഞിക്കുഴി, കുമളി, കാഞ്ഞാര്‍, കളമശ്ശേരി, കടുത്തുരുത്തി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.