
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കെന്ന് ഫിലിം ചേംബര്‍. സിനിമ പരാജയപ്പെട്ടാലും വിജയിച്ചാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു, അതൊരു നല്ല പ്രവണതയല്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍
മലയാള സിനിമയെ പിടിച്ചു നിര്‍ത്താന്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഫലം കുറയ്ക്കണമെന്ന് കേരള ഫിലിം ചേംമ്പർ പറഞ്ഞു. കൊവിഡാനന്തരവും മലയാള സിനിമയിലെ പ്രതിസന്ധി തുടരുന്നതാണ് ചര്‍ച്ചകളിലേയ്ക്ക് വഴി വച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മുതല്‍ പതിനഞ്ച് കോടി വരെയാണ് മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലം. 75 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് യുവതാരങ്ങള്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. പ്രധാന സഹ താരങ്ങളുടെ മൂല്യം പതിനഞ്ച് മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെയാണ്. മലയാളത്തിലെ മുന്‍നിര നായികമാര്‍ വാങ്ങുന്നത് അന്‍പത് ലക്ഷം മുതല്‍ ഒരു കോടി വരെയാണ്. യുവ നായികമാര്‍ ഒരു മലയാള സിനിമയ്ക്കായി പതിനഞ്ച് മുതല്‍ മുപ്പത് ലക്ഷം വരെ വാങ്ങുന്നുണ്ട്. ഈ നിലയില്‍ മലയാള സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് ഫിലിം ചേംമ്പര്‍ പറയുന്നത്.
സിനിമ പരാജയപ്പെട്ടാലും താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കൂട്ടുകയാണെന്ന് കേരള ഫിലിം ചേംമ്ബര്‍ പ്രസിഡന്‍്റ് ജി സുരേഷ് കുമാര്‍ പറയുന്നു. ” സിനിമ പരാജയപ്പെട്ടാലും വിജയിച്ചാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു. അതൊരു നല്ല പ്രവണതയല്ല. ഇവിടെ എല്ലാവര്ക്കും ജീവിക്കണം,” ജി സുരേഷ് കുമാര്‍ പറഞ്ഞു.
വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒ.ടി.ടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നു.
മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമ ഒന്നാകെ പ്രതിസന്ധിയിലാണെന്നും താരങ്ങള്‍ പ്രതിഫലം കുറയ്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നും കേരള ഫിലിം ചേംമ്ബര്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ സജി നന്ത്യാട്ട് പറയുന്നു. ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ശാപമാണെന്ന് പറയേണ്ടി വരുമെന്നും, തിയേറ്ററില്‍ നിന്ന് ഒടിടിയിലേയ്ക്ക് എത്താനുള്ള സമയം വര്‍ധിപ്പിക്കേണ്ടതുണ്ട് എന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.
പ്രതിസന്ധി കാലഘട്ടത്തില്‍ താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തി കൊണ്ടുപോകുന്നതിലുള്ള അതൃപ്തിയാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.
മുടക്ക് മുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കൊവിഡിന് ശേഷം ഇറങ്ങിയ മലയാള സിനിമകളില്‍ ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. തിയേറ്റര്‍ റണ്ണിന് ശേഷം നേരെ ഒടിടിയിലേയ്ക്ക് പോയിട്ടും നഷ്ടങ്ങള്‍ നികത്തപ്പെടുന്നില്ല.
കൊവിഡിന് ശേഷം ഇറങ്ങിയ മലയാള സിനിമകളില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് ‘കുറുപ്പ്’ പോലുള്ള അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് മാത്രമാണ്. അതേസമയം ഇപ്പോള്‍ റിലീസ് ആയ പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം ‘കടുവ’ തിയേറ്ററില്‍ ഉണര്‍വുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമ.