
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വർഗീയ പരാമർശവുമായി ബിജെപി വനിതാ നേതാവ് ലസിത പാലക്കൽ. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് വർഗീയ പരാമർശം നടത്തിയത്. “ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കി” എന്നതായിരുന്നു ലസിതയുടെ പ്രതികരണം.
ലസിതയുടെ വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെ:-
“മികച്ച നടി ഷംല ഹംസ, മികച്ച നടൻ മമ്മൂട്ടി, പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസില്‍ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കി. ഇതാണല്ലേ പറഞ്ഞത് പരാതി ഇല്ലാത്ത അവാർഡാണ് ഇപ്രാവശ്യത്തേതെന്ന്. മാമനോട് ഒന്നും തോന്നല്ലേ മക്കളേ. ഒരു കാര്യം പറഞ്ഞെന്നുമാത്രമേയുള്ളൂ. നടക്കട്ടെ നടക്കട്ടെ”.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച വൈകിട്ടാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ചതിനാണ് മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിച്ചത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
ഫെമിനിച്ചി ഫാത്തിമിയിലൂടെയാണ് പുതുമുഖം ഷംല ഹംസ മികച്ച നടിയായത്. മികച്ച ചിത്രം ഉള്‍പ്പെടെ 10 പുരസ്കാരങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്സ് നേടി. മികച്ച സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപ കല്പന, കളറിസ്റ്റ് എന്നിങ്ങനെയാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ച പുരസ്കാരങ്ങള്‍.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ( പാരഡൈസ്) ജ്യോതിർമയിയും ( ബോഗയ്ൻ വില്ല) നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവിനോ തോമസും ( എല്‍ആർ എം) ആസിഫ് അലി( കിഷ്കിന്ധാ കാണ്ഡം) അർഹരായി. സംവിധായകനും തിരക്കഥാ കൃത്തിനുമുള്ള പുരസ്കാരം ചിദംബരം നേടി.



