
കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ. ഈ മാസം ഇതുവരെ 8004 പേർ പനി ബാധിച്ച് ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
10 ഡെങ്കിപ്പനി കേസുകളും 14 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ചിലയിടത്ത് ഇൻഫ്‌ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറൽ പനിയും കണ്ടുവരുന്നുണ്ട്.
വൈറൽ പനി പടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ,
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെക്കൂടെ കഴുകുക, മാസ്‌ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എലിപ്പനി കേസുകളും കൂടിവരുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർ പ്പെടുന്നവരും തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവരും പ്രതിരോധ ഗുളികയായ ഡോ ക്‌സി സൈക്ലിൻ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ആറു മുതൽ 8 ആഴ്ച വരെ ആഴ്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ 2 ഗുളിക വീതം തുടർച്ചയായി കഴിക്കാം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി ജലജന്യ രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.