
കൊച്ചി: ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിർത്തതെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്‍റുമായ സിബി മലയിൽ. എങ്കിലും നിയമാനുസൃതമായ നടപടികളിൽ ഒരെതിർപ്പും ഇല്ലെന്ന് സിബി മലയിൽ പറഞ്ഞു.
ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയെയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാൽ മാത്രമേ സിനിമ സെറ്റിൽ ഊർജ്ജത്തോടെ പ്രവൃത്തിക്കാൻ കഴിയൂ എന്ന വാദം വിചിത്രമാണെന്നും ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തിൽ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും സിബി മലയിൽ ഓർമപ്പെടുത്തി.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതിരുന്നു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.
സംവിധായകർക്ക് ലഹരി എത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനെ നോട്ടീസ് നൽകി വിളിപ്പിക്കാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് സംവിധായകരെ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങുന്നതിനിടെ കസ്റ്റഡിയിലെടുത്തത്.