
ഫസൽ ഗഫൂറിന് വധഭീഷണി
സ്വന്തംലേഖകൻ
കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് പി.എ. ഫസൽ ഗഫൂറിന് വധഭീഷണി. എംഇഎസിലെ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ വകവരുത്തും എന്നായിരുന്നു ഭീഷണി. ഫോണിലൂടെയായിരുന്നു ഭീഷണി. ഗൾഫിൽ നിന്നുമാണ് ഫോണ് സന്ദേശമെത്തിയത്. സംഭവത്തിൽ ഫസൽ ഗഫൂർ നടക്കാവ് പോലീസിനു പരാതി നൽകി. തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയും ഫസൽ ഗഫൂർ പരാതി നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ട് സർക്കുലർ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഫസൽ ഗഫൂറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സർക്കുലറിലുള്ളത്. വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സാമൂഹിക-സാംസ്കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എംഇഎസ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നിലപാടിലേക്ക് വന്നതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. എംഇഎസിന് കീഴിൽ പ്രവർത്തിക്കുന്ന കോളജുകളിലെ പഠിതാക്കൾ പാഠ്യ-പാഠ്യേതര മികവിനൊപ്പംതന്നെ വേഷവിധാനങ്ങളിലും തികഞ്ഞ ഒൗചിത്യം പുലർത്തണമെന്ന നിഷ്കർഷയുണ്ടെന്നും പൊതു സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങൾ അത് ആധുനികതയുടെപേരിലായായലും മതാചാരങ്ങളുടെ പേരിലായാലും അനുവദിക്കാൻ സാധിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.